Wednesday, June 15, 2016

ഫ്രാന്‍സിയുടെ യാത്രകള്‍ 2

ഫ്രാന്‍സിയുടെ യാത്രകള്‍ 2
=======================

" നീ  പുഴ കണ്ടിട്ടുണ്ടോ "? .

കാർ കരിമ്പുഴയുടെ പാലത്തിലേക്കു കേറുമ്പോൾ ഫ്രാന്‍സിസ് ചോദിച്ചു.

" ഇതാ പാലത്തിനു താഴെ കരിമ്പുഴ. കുറച്ചു ഒഴുകി എത്തിയാല്‍ ചാലിയാര്‍,"‍

" പുഴ കാണാത്ത ആളുകള്‍ കേരളത്തിലുണ്ടാവില്ല. " .റഹ്മാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

" ഹഹഹ ആ പുഴയല്ല റഹ്മാന്‍ "

ഫ്രാന്‍സിസ്  പൊട്ടി ചിരിച്ചു.

""?""""

" ജീവനുള്ള പുഴ. "

ചിരിക്കാനും ,

കരയാനും,

ദേഷ്യപ്പെടാനും കഴിയുന്ന പുഴ " .

" ഭാരതപ്പുഴ, കരിമ്പുഴ, കുതിരപ്പുഴ, അതൊക്കെ കണ്ടിട്ടുണ്ട്. ചിരിക്കുന്ന പുഴ ഞാനിതുവരെ കണ്ടിട്ടില്ല. " "

"നിനക്കെന്നെ ചാലിയാര്‍ മുക്കിലേക്കെത്തിച്ചു തരാനാവുമോ "? .

" അവിടെ ഞാന്‍ പോയിട്ടുണ്ട്. " അവിടെയെന്താണ്? . "

" അവിടെ നിനക്ക് പാട്ടു പാടുന്ന പുഴയെ കാണിച്ചു തരാം. "

" ഫ്രാന്‍സിസ് പറഞ്ഞു.


"പാട്ട് പാടുന്ന പുഴയോ?  ".

റഹ്മാന്‍ ചിരിച്ചു .

റഹ്മാന്‍ കാർ ചാലിയാര്‍ മുക്കിലേക്കു തിരിച്ചു. പുഴയുടെ സംഗീതം അവനിതുവരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. മഹാഗണിക്കാട്ടിൽ കാർ പാർക്കു ചെയ്തു അവര്‍ ഇരുവശവും മരങ്ങള്‍ നിറഞ്ഞ ഫോറസ്റ്റു ജീപ്പ് പോവുന്ന വഴിയിലൂടെ നടന്നു.

" എന്തു ഉയരമുള്ള മരങ്ങള്‍ ആണല്ലേ ".

ഫ്രാൻസിസ് ചോദിച്ചു.

ശരിയാണ് വലിയ മരങ്ങള്‍ . കണ്ണു കാണാത്ത ഇവനിതങ്ങനെ അറിയുന്നു? .

" നീ  ഇതിനു മുമ്പിവിടെ വന്നിട്ടുണ്ടോ? " "
" ഇല്ല "

"പിന്നെ മരങ്ങള്‍ വലുതാണെന്ന് ആരു പറഞ്ഞു. "

"ഇലകളുടെ ശബ്ദം കേട്ടാല്‍ നിനക്കും അറിയാൻ പറ്റും.മുകളിലെ ഇലകളുടെ ശബ്ദം ഉയരം അറിയാന്‍ മാത്രം വ്യത്യസ്തമാണ് ".

പെട്ടെന്നൊരു പരുന്ത് താഴ്ന്നു പറന്നു പോയി.
" പരുന്താണത് " .ഫ്രാൻസിസ് പറഞ്ഞു.

" വെറും  പരുന്തല്ല.  വലിയ  കിന്നരി  പരുന്ത്. Mountain hawk eagle. "

റഹ്മാന്‍ അവനെ അവിശ്വസനീയതയോടെ നോക്കി.

" ഇതും വലിയ മരങ്ങള്‍ ആണല്ലോ ",? .

തേക്കിൻ തോട്ടത്തിലെത്തിയപ്പോൾ ചെറിയ മരങ്ങളെ നോക്കി റഹ്മാന്‍ പറഞ്ഞു.

" നീയെന്നെ പരീക്ഷിക്കുകയാണല്ലേ, എനിക്കറിയാം ഇവ തൈകളാണെന്ന് ,നല്ല നിലമ്പൂര്‍ തേക്ക്. "

" തലയില്‍ വെയിലടിച്ചാൽ അതാർക്കും പറയാന്‍ പറ്റും. "

അവർ ഒന്നിച്ചു ചിരിച്ചു  മുന്നോട്ടു നടന്നു.

" ഇവിടെ വലിയ ഒരു പാമ്പുണ്ട്. പെരുമ്പാമ്പ് "

ഫ്രാന്‍സിസ് പെട്ടെന്ന്  നിശ്ചലനായി .

" എവിടെ, എവിടെ, " ?

റഹ്മാന്‍  ആകാംക്ഷയോടെ ചോദിച്ചു.

" നമ്മുടെ മുന്നില്‍ ഒരു മരമാണോ "? "

" അതേ  നമ്മുടെ  മുന്നില്‍ ഒരു  തേക്കുണ്ട്. "

" എന്നാലതിനപ്പുറത്ത് സംഭവം കിടപ്പുണ്ട്. ചെന്നുനോക്ക്. എനിക്ക് കണ്ണു കാണില്ല. " ഫ്രാന്‍സിസ് പറഞ്ഞു.

" ഉപദ്രവിക്ക്വോ? ".

റഹ്മാനു പേടി.

"ഉം പെരുമ്പാമ്പല്ലേ, ചിലപ്പോള്‍ വിഴുങ്ങും. " ഫ്രാന്‍സിസ് കളിയാക്കി.

റഹ്മാന്‍ അൽപം ഭയത്തോടെ മരത്തിനപ്പുറത്തേക്ക് എത്തി നോക്കി. വേരുകള്‍ക്കിടയിൽ ചുരുണ്ടു കിടക്കുകയാണവൻ .
ഒരു വലിയ പാമ്പ്. റഹ്മാൻറെ തല കണ്ടതും അത് പതുക്കെ വേരുകള്‍ക്കിടയിലൂടെ ഇഴഞ്ഞു പോവാൻ തുടങ്ങി.

" എന്താ വലിപ്പം ".

റഹ്മാന്‍ അത്ഭുതപ്പെട്ടു.

അവര്‍ പുഴക്കരയിലേക്കു നടന്നു. റഹ്മാന്‍ ഫ്രാന്‍സിയുടെ കയ്യില്‍ പിടിച്ചു പുഴയുടെ സമീപത്തേക്കിറങ്ങാൻ സഹായിച്ചു.

" പാമ്പുണ്ടാവ്വോ? " "

" അതു പോയെടോ " ഫ്രാന്‍സിസ് പറഞ്ഞു.

അവര്‍ ആ പുൽമേടിൽ അല്പനേരം നിശ്ശബ്ദരായി ഇരുന്നു. നിറഞ്ഞൊഴുകുന്ന
പുഴയുടെ ഭംഗി ഇവനറിയില്ലല്ലോ. റഹ്മാന്‍ ഫ്രാന്‍സിയെ നോക്കി. അവൻ വേറെയേതോ ലോകത്താണ്.

"റഹ്മാന്‍  "

" നിനക്ക് കേൾക്കാൻ കഴിയുന്നുണ്ടോ  ?"

ഫ്രാന്‍സിസ്  മന്ത്രിക്കും  പോലെ  ചോദിച്ചു.

" എന്ത്? "

" പുഴയുടെ സംഗീതം "

" ഇല്ല ".

"ഇവിടെ  പുഴ  ഏതോ  ഒരു  ഗാനം  മൂളുന്നുണ്ട് "

" മിണ്ടാതിരിക്ക് നിനക്കും കേൾക്കാം "

അവർ നിശബ്ദരായി .
.
.
.
.
.
.
.

പുഴയിലേക്കു നോക്കിയിരുന്നു.
പിന്നിൽ കാറ്റിലിളകുന്ന ഇലകളുടെ ശബ്ദം .
മുന്നില്‍ അതേ കാറ്റു പുഴയില്‍ ചൂളം വിളിക്കുന്നു.

.
.
.
" ഉണ്ട് പുഴയില്‍ നിന്നൊരു സംഗീതസാന്ദ്രമായ നേർത്ത ശബ്ദം കേൾക്കുന്നുണ്ട് "

" ഫ്രാൻസിസ്  ഈ  പുഴ പാടുന്നുണ്ട് "

റഹ്മാന്‍  കരഞ്ഞു  കൊണ്ട് പറഞ്ഞു.

ദൈവമേഇവിടെയിതാ പുഴ പാടുന്നു.

റഹ്മാന് മനസ്സില്‍  എന്തോ  അകാരണമായ ഒരു സങ്കടം തോന്നി. അവന്‍ ഫ്രാന്‍സിയുടെ കൈയില്‍ പിടിച്ചു. ആ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ഉതിര്‍ന്നു വീഴുന്നതവൻ കണ്ടു.
പുഴ പാടിക്കൊണ്ടിരുന്നത്  ഏതോ ദുഖഗാനമായിരുന്നിരിക്കാം.

ഒരു കിളി ചിലച്ചു കൊണ്ട് അവരുടെ തലക്കു മുകളിലൂടെ അക്കരേക്കു പറന്നു പോയി.

No comments:

Post a Comment