💜💜💜💜💜 ഡെന്നിസ് 5 💟💟💜💛💚💖
ആനകളുടെ വിളയാട്ടം ശ്രുതിയെ ശരിക്കും പിടിച്ചുലച്ചിരുന്നു. രണ്ടു ദിവസം അവള്‍ രാത്രി പേടിച്ചു നിലവിളിച്ചു. പൊള്ളുന്ന പനിയും. രാജേശ്വരിയമ്മ നെറ്റിയിൽ നനഞ്ഞ തുണി വച്ചും ചുക്ക് കാപ്പി തയ്യാറാക്കിയും ഡെന്നിസ് എത്തിച്ചു കൊടുത്ത ഇംഗ്ലീഷ് മരുന്നുകൾ നല്‍കിയും ഉറക്കമിളച്ച് പേരമകളെ ശുശ്രൂഷിച്ചു. മൂന്നു നാല് ദിവസമെടുത്തു അവൾ പൂർവസ്ഥിതിയിലെത്താൻ. പക്ഷേ കാടും മലയും തന്നെ വീണ്ടും വീണ്ടും ക്ഷണിക്കുന്നതായി അവൾക്ക് തോന്നി.
രാജേശ്വരിയമ്മ പക്ഷേ പിന്നീട് അവളെ കാട്ടിലേക്കു വിടാന്‍ തയാറായില്ല.
അവൾ നിർബന്ധം പിടിച്ചു കൊണ്ടേയിരുന്നു. അവസാനം ഡെന്നിസ് ആദിവാസികളുടെ കോളനിയില്‍ പോവുമ്പോൾ കൂടെ പോകാന്‍ അവര്‍ അനുവാദം നല്‍കി.
കാടിന്റെ നടുവില്‍ ആയിരുന്നു മുതുവാൻ കോളനി. നാട്ടുവാസികളുമായി വളരെ അപൂര്‍വമായി മാത്രമേ അവര്‍ ഇടപഴകാറുണ്ടായിരുന്നുള്ളൂ. പക്ഷേ ഡെന്നിസ് നിരന്തരമായ ശ്രമത്തിൻറെ ഫലമായി അവരുമായി കൂടുതല്‍ അടുത്തു. ചിലപ്പോള്‍ അവരിലൊരാളായി അളയിൽ താമസിച്ചു. ലിപിയില്ലാത്ത ഭാഷയില്‍ അവരുമായി സംവദിച്ചു.
രാവിലെ അസാധാരണമായ ശബ്ദവും തനിക്ക് കണ്ടു പരിചയമില്ലാത്ത രൂപവുമുള്ള നാലു ചക്രമുള്ള ഒരു മോട്ടോര്‍ സൈക്കിളുമായി ഡെന്നിസ് എത്തി. പിന്നില്‍ രണ്ടു ചക്രങ്ങള്‍ കൂടുതല്‍ വച്ചു പിടിപ്പിച്ചിരിക്കുന്നു. വിചിത്രമായ ഒരു വാഹനം. ആറു ചക്രമുള്ള ഒരു കുഞ്ഞു ട്രാക്ടർ എന്നു വേണമെങ്കിൽ പറയാം. പിന്നിലെ ബോക്സിൽ പലചരക്ക് സാധനങ്ങളും ചില മരുന്നുകളും മറ്റും കുത്തി നിറച്ചിരിക്കുന്നു .
" ഇതെന്തു വണ്ടിയാണ്. ...?"
അവൾ കൗതുകത്തോടെ ചോദിച്ചു.
"ATV "
"എന്നു വച്ചാല്‍ .......?"
"All terrain vehicle " ഡെന്നിസ് പറഞ്ഞു.
"എന്നാല്‍ പിന്നില്‍ കേറിക്കോളൂ......"
ആക്സിലേറ്ററിൽ അത് മുരണ്ടു.
ശ്രുതി ഡെന്നിസിൻറെ പിന്നില്‍ കയറി. ഒരാള്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ അവര്‍ പരമാവധി അഡ്ജസ്റ്റ് ചെയ്തു.
അവര്‍ കാടിനുള്ളിലേക്കു കടന്നു. വഴി ചെറുതായി ചെറുതായി വരുന്നത് ശ്രുതി ശ്രദ്ധിച്ചു. പക്ഷേ വണ്ടി അവരേയും കൊണ്ട് കാട്ടിലൂടെ പറക്കുകയായിരുന്നു. അതിൻറെ മുഴങ്ങുന്ന ശബ്ദം കാട്ടില്‍ പ്രകമ്പനം സൃഷ്ടിച്ചു. ഇപ്പോള്‍ വഴി വെറുമൊരു ചവിട്ടു വഴി മാത്രമായിരിക്കുന്നു. പിന്നീട് അതും ഇല്ലാതായി. ഉരുണ്ട പാറക്കെട്ടുകൾക്കിടയിലൂടെ അത് ഒരു ഉടുമ്പിനെപ്പോലെ കയറുന്നത് അവളെ ആശ്ചര്യപ്പെടുത്തി. ചില സമയങ്ങളിൽ അത് ഒരു സൈഡിലെ വീലുകളിൽ മാത്രം ഓടി. ശ്രുതി ശ്വാസം വിടാതെ ഡെന്നിസിനെ മുറുകെ പിടിച്ചു. അതൊരു ത്രസിപ്പിക്കുന്ന യാത്ര തന്നെയായിരുന്നു.
വണ്ടി ഒരു പുൽമേട്ടിലേക്കു കയറി. അങ്ങിങ്ങായി പലതരം മൃഗങ്ങൾ പുല്ലു മേയുന്നതവൾ കണ്ടു. മാൻകൂട്ടങ്ങൾ അവരുടെ മുന്നില്‍ വണ്ടിയുമായി മത്സരിച്ചോടി. ദൂരെ കാട്ടു പോത്തുകൾ അവരെ തലയുയർത്തി നോക്കുന്നതു ശ്രുതി കണ്ടു. ഒരു ആനക്കൂട്ടത്തിനിടയിലൂടെ വണ്ടി പറന്നു പോയപ്പോള്‍ ആണ് അവൾ ശരിക്കും ത്രില്ലടിച്ചു പോയത്. അവിസ്മരണീയ യാത്ര. താന്‍ വന്നില്ലായിരുന്നെങ്കിൽ അത് വലിയ നഷ്ടം തന്നെയാവുമായിരുന്നു. അവര്‍ ഉരുണ്ട പാറക്കല്ലുകളിലൂടെ വണ്ടി ചാടിച്ച് ഒരു കാട്ടു ചോല മുറിച്ചു കടന്നു. അതിലെ വെള്ളത്തിൻറെ കഠിനമായ തണുപ്പ് കാരണം അവൾ അറിയാതെ കാലുകള്‍ മുകളിലേക്കുയർത്തിപ്പോയി.
അൽപം ദൂരെയായി പുകച്ചുരുളുകൾ മുകളിലേക്കുയരുന്നതവർ കണ്ടു. ഡെന്നിസ് വണ്ടിയുടെ വേഗം കുറച്ചു. അതിൻറെ ശബ്ദം കേട്ടിട്ടാവണം കുറെ കുട്ടികള്‍ എവിടെ നിന്നൊക്കെയോ അവരുടെ സമീപത്തേക്കോടി വന്നു. പക്ഷേ അവരുടെ നിറവും വൃത്തിയില്ലായ്മയും എന്തോ ശ്രുതിയിൽ അറപ്പുളവാക്കി. പക്ഷേ ഡെന്നിസ് അവരിലൊരാളായി മാറിക്കഴിഞ്ഞിരുന്നു.അയാൾ വണ്ടി നിര്‍ത്തി. അവരുമായി എന്തൊക്കെയോ സംസാരിച്ചു. ശ്രുതിക്ക് പക്ഷേ ഒരക്ഷരം പോലും മനസ്സിലായില്ല. പക്ഷേ തന്റെ കാര്യമാണവർ പറയുന്നത്. അവൾ ചോദ്യഭാവത്തിൽ ഡെന്നിസിനെ നോക്കി.
അവൻ ചിരിച്ചു കൊണ്ട് അവളുടെ കാലിലേക്കു വിരൽ ചൂണ്ടി. അപ്പോഴാണ് അവളതു ശ്രദ്ധിച്ചത്. തന്റെ കാലിൽ രക്തം ചാലിട്ടൊഴുകുന്നു. അവൾ പേടിച്ചു നിലവിളിച്ചു. കാലിൽ രണ്ടു വലിയ അട്ടകൾ തൂങ്ങി നിൽക്കുന്നു. അവൾ അലറി വിളിച്ചു കൊണ്ട് ചാടാൻ തുടങ്ങി. കുട്ടികള്‍ അത് കണ്ട് പൊട്ടി ചിരിച്ചു. ഡെന്നിസ് വണ്ടിയില്‍ നിന്നും ഒരു ഉപ്പു പാക്കറ്റ് എടുത്തു പൊട്ടിച്ച് അവളുടെ കാലിൽ വിതറി. അട്ടകൾ പൊഴിഞ്ഞു വീണു. പാറക്കെട്ടിനടിയിലെ ഗുഹയില്‍ മറച്ചുണ്ടാക്കിയ ഒരു അളയിലേക്ക് അവര്‍ നടന്നു. കുട്ടികള്‍ വണ്ടിയില്‍ കൊണ്ട് വന്ന സാധനങ്ങളുമായി അവരെ പിൻതുടർന്നു.