Monday, November 30, 2015

രക്ത ദാഹി 7

രക്ത ദാഹി 7
============

ഭായ് സാബ് ....... ഭായ് സാബ്. .......

ബംഗാളികൾ  അയാളെ  തട്ടി വിളിച്ചു. അയാൾ  ഉറക്കത്തിൽ നിന്നും  ഞെട്ടിയുണർന്നു.  ജോ യും കയ്യിലെ വാളുമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
താനിത് വരെ  കണ്ടതെല്ലാം സ്വപ്നമായിരുന്നോ. . ..?

പക്ഷേ  താന്‍  കണ്ടത്  വെറുമൊരു സ്വപ്നമായിരുന്നില്ല. ഗ്ലോറിയയെ ആരാണ്  വധിച്ചതെന്നു തനിക്കറിയാം. ഘാതകനെയും.

അയാള്‍  എണീറ്റു  കുറച്ചു  വെള്ളം  കുടിച്ചു. താനാകെ വിയർപ്പിൽ  മുങ്ങിയിരിക്കുന്നു. ഒരു പക്ഷെ  ജോ  നാളെ  തന്നെയും അപായപ്പെടുത്തിയേക്കും എന്നാണോ  ആ സ്വപ്നത്തിൻറെ സൂചന.  പിന്നീട്  അയാള്‍ക്ക്  ഉറങ്ങാന്‍ കഴിഞ്ഞില്ല.  അയാള്‍  ഇരുന്നും നടന്നും  അൽപം കിടന്നും ഒരു വിധം  നേരം  വെളുപ്പിച്ചു.

നേരം പുലർന്നതോടെ അയാള്‍  വീണ്ടും  ലൈബ്രറി  റൂം തുറന്നു.  കമിഴ്ന്നു കിടക്കുന്ന  ഷെൽഫുകൾ.  തന്നെ  ആരോ  അങ്ങോട്ട്  ആനയിക്കുകയാണെന്നയാൾക്കു തോന്നി.  അതാ  അവിടെ  ഏറ്റവും  അവസാനം  കിടക്കുന്ന  ഷെൽഫിനു പിറകില്‍  പത്രക്കെട്ടു പോലെ  എന്തോ ഒന്ന്.  അയാള്‍  ഷെൽഫുകളെ ചാടിക്കടന്ന് ആ  പത്രക്കെട്ടെടുത്തു. അത്  ആ  വീടിന്റെയും ചുറ്റുമുള്ള  തോട്ടങ്ങളുടെയും രേഖകള്‍  ആയിരുന്നു.  അയാള്‍  അതുമെടുത്ത് പുറത്തിറങ്ങി.  ഓരോ  പേജുകള്‍ മറിച്ചു തുടങ്ങി.
ഫോണ്‍  ബെൽ മുഴങ്ങി. അതു  ഡോക്ടറുടെ  കോൾ  ആയിരുന്നു.

"ഞാന്‍  അങ്ങോട്ടു  വരുന്നു......"

മറ്റെന്തെങ്കിലും  മറുപടി പറയുന്നതിന്  മുൻപു  കോൾ കട്ടായി.

മുറ്റത്തേക്ക് ഒരു  വെളുത്ത  ബെൻസ് ഒഴുകിയെത്തി. അതുകണ്ടു ഭയന്നിട്ടെന്ന പോലെ  ആൽമരത്തിലെ വവ്വാലുകൾ  കൂട്ടമായി  മുകളിലേക്കു  പറന്നുയർന്നു.

കാറിൽ  നിന്നും  ശുഭ്രവസ്ത്രധാരിയായ സുമുഖനായൊരു  ചെറുപ്പക്കാരൻ അയാളെ  നോക്കി  പുഞ്ചിരിച്ചു.  പക്ഷേ  ആ ചിരി ഒരു  കൊലച്ചിരിയായിട്ടാണ് അയാള്‍ക്ക് തോന്നിയത്.  അയാള്‍  ഇന്നലെ  രാത്രി  വാളും  പിടിച്ചു  അട്ടഹസിക്കുന്ന മുഖം  ഓർത്തെടുത്തു.

അത് ജോ ആയിരുന്നു

ജോ ജോൺ ഡാനിയേല്‍ മെൻഡിസ്

ഗ്ലോറിയയുടെ  ഘാതകന്‍.

അയാള്‍  കാറിൽ  നിന്നും  ആ  മുറ്റത്തേക്കു കാലെടുത്തു  വച്ചതും  അതിശക്തമായ  കാറ്റടിക്കാൻ തുടങ്ങി.  ആൽമരത്തിൻറെ  ശിഖരങ്ങൾ ആടിയുലഞ്ഞു. വീടിന്റെ  ജനലുകൾ ശക്തമായ  കാറ്റില്‍  തുടരെ  വന്നടയുന്ന ശബ്ദം  മുഴങ്ങി. ആ നാലുകെട്ടിനു ചുറ്റും  നായ്ക്കൾ ഓരിയിടാൻ തുടങ്ങി.  പെട്ടെന്ന്  ആകാശം  മേഘാവൃതമാവാൻ തുടങ്ങി.
വെയില്‍ മാഞ്ഞു.  അവിടമാകെ   ഇരുട്ടു മൂടി.  പ്രകൃതിയുടെ  പെട്ടെന്നുള്ള മാറ്റം അയാളെ  ചകിതനാക്കി. അന്നാദ്യമായി അയാള്‍  അതിരാവിലെ  ഇടിമിന്നലോടെ മഴ പെയ്യുന്നതു കണ്ടു.  ശക്തമായ മഴ.
ജോ  പുറത്തു  വച്ച കാൽ കാറിനകത്തേക്ക്  തന്നെ  എടുത്തു  വച്ചു.
ആ രേഖകള്‍  കയ്യില്‍ പിടിച്ചു  നിൽക്കുന്ന  അയാളെ  കൈകാട്ടി  വിളിച്ചു.  ആ പെരുമഴയത്ത് ശക്തമായ  കാറ്റില്‍  ആടിയുലഞ്ഞ്  ഒരു  മദ്യപാനിയെ പോലെ  അയാള്‍  കാറിനടുത്തേക്ക് നടന്നു. ആ രേഖകള്‍  അയാളുടെ കയ്യില്‍ നിന്നും  ജോ  തട്ടിപ്പറിച്ചു.

അയാള്‍  അട്ടഹസിച്ചു ചിരിച്ചു.  ആ പെരുമഴയത്തും അയാളുടെ  ചിരി  അവിടെ  പ്രകമ്പനം  സൃഷ്ടിച്ചു.

" ഗുഡ്. ....ഞാന്‍  നീയിതിന് വില  പേശുമെന്നാണ് കരുതിയത്. ...."

ജോ പതുക്കെ  മന്ത്രിച്ചു.

"പറ എത്ര  പണം  വേണം  നിനക്ക്.  നാലു  സിനിമകള്‍  ചെയ്യാവുന്ന അത്രയും  പണം. .. അതിൽ കൂടുതല്‍. ..
വേഗം  പറ ..വേറെയെന്താണ് നിനക്ക്  വേണ്ടത്..?

അവന്‍ ചോദിച്ചു.

തന്റെ  നാവു  തളർന്നു  പോയിരിക്കുന്നു. തനിക്കൊരക്ഷരം മറുപടി  പറയാന്‍  സാധിക്കുന്നില്ല.

" ഓ കെ  .....ഓ കെ. ...പെട്ടെന്നൊരു  തീരുമാനം  എടുക്കാന്‍  സാധിക്കുന്നില്ല  അല്ലെ. ....വേണ്ട. ...ആലോചിച്ചു  തീരുമാനിച്ചാൽ.. മതി. .."

ജോ  തുടർന്നു.

"നിനക്ക്  അർഹമായ പ്രതിഫലം  അതു ഞാന്‍  തന്നിരിക്കും..."

ജോ  കാർ  മുറ്റത്തിട്ടു കറക്കി. നാലുകെട്ടിറങ്ങി പോവുന്ന  ആ  കാറിനെ
അയാള്‍  അമ്പരപ്പോടെ നോക്കി നിന്നു.
കാർ കാഴ്ചയില്‍  നിന്ന്  മറഞ്ഞു.
അയാള്‍  സമനില വീണ്ടെടുത്തു.  അയാള്‍  ഒരു  യന്ത്രമെന്ന കണക്കെ കാർ
തിരിച്ചു  പോയ വഴിയിലൂടെ  അതിനു  പിറകെ  ഓടി.
തനിക്ക്  മുന്നില്‍  ഒരു  വെടിയുണ്ട  കണക്കെ കുതിച്ചു പായുന്ന  ആ കറുത്ത പൂച്ച.  താഴെ  വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയിലൂടെ  ആ കാർ ഒഴുകി  നീങ്ങുന്നതയാൾ കണ്ടു.  പെട്ടെന്നത് ഒരു  പാറക്കഷ്ണത്തിൽ കയറി  ഉയര്‍ന്നു  പൊങ്ങുന്നതയാൾ മുകളിൽ നിന്നും  കണ്ടു .  കാറിൻറെ  നിയന്ത്രണം  അവനു നഷ്ടമായിരിക്കുന്നു. അത്  റോഡിനരികിൽ ഉയര്‍ന്നു നിൽക്കുന്ന പാറക്കെട്ടുകളിൽ ഇടിച്ചു.  പിന്നെ  തലകീഴായി മറിഞ്ഞു.  അത്  താഴേക്ക്  ഉരുണ്ടുരുണ്ടു  പോവുന്നത്  അയാള്‍ വ്യക്തമായി  കണ്ടു.  അയാള്‍  ഒരാത്തനാദത്തോടെ ആ കാറിനെ  ലക്ഷ്യമാക്കി  ഓടി.

Sunday, November 29, 2015

നിലാവില്‍ തിളക്കാത്ത ജീവിതങ്ങൾ 8


8. തകർന്ന  ഹൃദയവും  പേറി  ഈ നാൽക്കവലയിൽ.

"നോക്കൂ മിസ്റ്റര്‍  കണ്ണൻ....!"

ഡോക്ടര്‍  പറയാന്‍ തുടങ്ങി.

" പേഷ്യന്റ്  ഇപ്പോള്‍  കുറച്ചു  വയലൻറാണ്. നോർമലാവുന്നതു വരെ  കടുത്ത  നിരീക്ഷണത്തിലും "

" അതു കൊണ്ടു തന്നെ  അയാളെ  തനിയെ  ഒരു  സെല്ലിൽ പൂട്ടിയിടുകയല്ലാതെ ഞങ്ങള്‍ക്കു നിവൃത്തിയില്ലായിരുന്നു......!"

"ഒന്നു  കാണാനെങ്കിലും....? " 

ഞാന്‍  ഡോക്ടറുടെ  മുഖത്തേക്കു നോക്കി.

" ഉം. ......അൽപനേരം  ഇരിക്കൂ........"

ഡോക്ടര്‍  മേശപ്പുറത്തിരുന്ന  ബെല്ലിൽ കൈ അമര്‍ത്തി.
അതിൻറെ ശബ്ദം  മുറിയിലാകെ  പ്രതിധ്വനിച്ചു.

ഡോക്ടര്‍  വീണ്ടും  ആ തടിച്ച  പുസ്തകത്തിലേക്കു തല താഴ്ത്തി.

ഞാന്‍  അവിടെ നിന്നെണീറ്റ്  ചുമരിനോട്  ചാരിയിട്ടിരുന്ന കസേരയില്‍ ഇരുന്നു.
ഭാസ്കരന്‍  റൂമിനു വെളിയിലേക്കും.

ഞാന്‍  കണ്ണടച്ചിരുന്നു. എന്റെ  മനസ്സില്‍  അമ്മയുടെയും  ശേഖരേട്ടൻറെയും മുഖം  മാറി  മാറി  വന്നു കൊണ്ടിരുന്നു.

" സർ. ..........!"

പെട്ടെന്നൊരു  സ്ത്രീ ശബ്ദം  എൻറെ  ചിന്തകളെ മുറിച്ചു.

ഡോക്ടറുടെ മുന്നില്‍  ഒരു നഴ്സ്  വന്നു  നിൽക്കുന്നുണ്ടായിരുന്നു.

ഡോക്ടര്‍  പുസ്തകത്തിൽ നിന്നുംതലയുയർത്തി.

" ങ്ഹാ. .......സിസ്റ്റര്‍  ഇവർക്ക്  ആ  ഏഴാം  നമ്പര്‍  സെല്ലിലെ പേഷ്യന്റിനെ ഒന്ന്  കാണിച്ചു  കൊടുക്കാമോ? .."

" ശരി  ഡോക്ടര്‍. അവര്‍  കയ്യിലുള്ള  ഫയലുകള്‍  മേശപ്പുറത്തു വച്ചു.

" വരൂ........." അവര്‍  എന്നെ നോക്കി  പറഞ്ഞു.

ഭാസ്കരന്‍  വരാന്തയിൽ ഇറങ്ങി  നിൽക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍  നഴ്സിൻറെ പിന്നിലായി  നടന്നു. നടന്നു നടന്ന്  ഇരുപുറവും പൂട്ടിയിടപ്പെട്ട സെല്ലുകളുള്ള ഒരു  ഇടനാഴിയിലെത്തി.  ഓരോ  സെല്ലിലും ഒന്നിലധികം  പേരുണ്ടായിരുന്നു. മാനസികനില  തകര്‍ന്നു  പോയവർ.

അവര്‍  എന്തൊക്കെയോ  ശബ്ദങ്ങള്‍  പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. ചിലര്‍  എല്ലാം മറന്ന്  പാടുകയാണ്. മറ്റുള്ളവർ  അതിനു  താളം  പിടിക്കുന്നുമുണ്ട്.

അൽപം  കൂടി  മുൻപോട്ട്  നടന്നപ്പോൾ  സെല്ലുകളിൽ ഒന്നോ രണ്ടോ  പേര്‍  മാത്രമായി  തുടങ്ങി.

ഞങ്ങള്‍  ഏഴാം  നമ്പര്‍  സെല്ലിന്റെ  മുന്നിലെത്തി. സെല്ലിന്റെ  മൂലയില്‍  ഒരാള്‍  കൂനിക്കൂനി ഇരിക്കുന്നുണ്ടായിരുന്നു.  ഇരുത്തത്തിൻറെ  രൂപം  കൊണ്ട്  തന്നെ  ശേഖരേട്ടനെ  ഞാന്‍ തിരിച്ചറിഞ്ഞു.

അന്ന്  പാടത്തിരുന്നു വിതുമ്പിക്കരഞ്ഞ അതേ രൂപം.

" ശേഖരേട്ടാ........!"

ഞാന്‍ പതുക്കെ വിളിച്ചു.

ശേഖരേട്ടൻ  പതുക്കെ  തലയുയർത്തി.

"സെല്ലൊന്നു തുറക്കാന്‍  കഴിയില്ലേ  സിസ്റ്റര്‍. ...? "

"സോറി,  വയലൻറായ രോഗികളെ  തുറന്നു  വിടാന്‍  പറ്റില്ല.  അവര്‍  എപ്പോഴാണ്  അക്രമാസക്തരാവുക എന്നു  പറയാന്‍  കഴിയില്ലല്ലോ. .!  ! ?"

ശേഖരേട്ടൻറെ താടിയും മുടിയും  എല്ലാം ഒരുപാട്  വളർന്നിട്ടുണ്ട്.

ഞാന്‍  അയാളെത്തന്നെ കുറെ നേരം നോക്കി നിന്നു.

എന്താണ്  ഞാനയാളോടു പറയേണ്ടത്. ?.

" നമ്മുടെ  അമ്മ  മരിക്കാന്‍  കിടക്കുകയാണെന്നോ....? "

" നിങ്ങളുടെ  ഭാര്യ  നിങ്ങളെ  കാത്തിരിക്കുന്നുണ്ടെന്നോ....? "

നമ്മുടെ  പാടമാകെ കാടു മൂടി  കിടക്കുകയാണെന്നോ?

ശേഖരേട്ടൻ  വളർത്തിയിരുന്ന  കിളികളോരോന്നായി ചത്തു  പോയെന്നോ...?

ഞാന്‍  എന്താണിയാളോടു പറയേണ്ടത്?

" ഛെ. .. എന്താണിത്? . നീയെന്താ  കരയുകയാണോ..? "

ഭാസ്കരന്‍  പറഞ്ഞപ്പോഴാണ്  ഞാന്‍  കരയുകയായിരുന്നെന്ന് മനസ്സിലായത്.
ഞാന്‍  കണ്ണു തുടച്ചു.

" പോവാം. .? "

ഭാസ്കരന്‍ എന്റെ കൈ പിടിച്ചു.

"ഭക്ഷണമൊക്കെ. ..? " 

ഞാന്‍  സിസ്റ്ററോടു
ചോദിച്ചു.

" കഴിക്കുന്നുണ്ട്. ഇപ്പോള്‍  ഗുളിക  കഴിച്ചതിൻറെ തളർച്ചയിലാണ്.

എപ്പോഴാണ്  അക്രമാസക്തരാവുക എന്നു പറയാന്‍ പറ്റില്ല. അതു കൊണ്ടാണ്  സെല്‍  തുറക്കാന്‍  പറ്റില്ല  എന്ന്  പറയുന്നത് "

സിസ്റ്റര്‍  പറഞ്ഞു  നിർത്തി.

ഭാസ്കരന്‍  കൈയിലുള്ള  പ്ലാസ്റ്റിക്  കവറില്‍ നിന്നും  എന്തൊക്കെയോ സാധനങ്ങള്‍  പുറത്തേക്ക്  കൈ നീട്ടിയിരിക്കുന്ന രോഗികള്‍ക്കു  കൊടുക്കുന്നുണ്ടായിരുന്നു.

അവരെല്ലാം  വലിയ  സന്തോഷത്തിലാണെന്ന്  അവരുടെ  ഉയരുന്ന  ശബ്ദം കേട്ട്  എനിക്ക് തോന്നി.

" നിങ്ങള്‍ക്ക്  നിർബന്ധമാണെങ്കിൽ  കൊണ്ട്  പോവാം. ..."

"എനിക്ക്  യാതൊരു  ഗ്യാരണ്ടിയും തരാനാവില്ല...."

"ശേഷം  വരുന്ന  അത്യാഹിതങ്ങൾക്ക് ഞാനോ  ആശുപത്രിയോ ഉത്തരവാദിത്വം ഏൽക്കുകയുമില്ല..."

" എന്താ  കൊണ്ട്  പോവുന്നോ ജേഷ്ഠനെ..? "

ഡോക്ടര്‍  എൻറെ  മുഖത്തേക്കു നോക്കി  ചോദിച്ചു.

" എനിക്ക്  മനസിലാവുന്നുണ്ട്  നിങ്ങളുടെ  പ്രയാസം. ഞാന്‍  മാക്സിമം  ട്രൈ  ചെയ്തു നോക്കാം. "

" ഏറിയാല്‍ ഒരു  വര്‍ഷം.  അതിനകം  എന്തെങ്കിലും  മാറ്റമുണ്ടാവാതിരിക്കില്ല."

" ഇപ്പോള്‍  നിങ്ങള്‍  ധൈര്യമായി  വീട്ടിലേക്കു  പോവുക"

"ഡോക്ടര്‍  എൻറെ  പുറത്ത്  തട്ടി പറഞ്ഞു.

എനിക്കു  നെഞ്ചു പൊട്ടി  തകര്‍ന്നു  പോവുമോ  എന്നു  തോന്നിപ്പോയി.

ഞങ്ങള്‍  പതുക്കെ  അവിടെ  നിന്നും  പുറത്തിറങ്ങി. ഭാസ്കരന്‍റെ  പിറകില്‍  നടക്കുമ്പോൾ  അമ്മയുടെയും  ശേഖരേട്ടൻറെയും മുഖങ്ങള്‍  മാറി മാറി  എൻറെ  മനസ്സില്‍  വന്നു  കൊണ്ടിരുന്നു.

ആ  പൂച്ചക്കണ്ണുകൾ. .....

അവയെന്താണ്  എന്നോട്  വിളിച്ചു  പറയുന്നത്.

"പോവാം ........? "

ഗേറ്റിനു  പുറത്തു  കടന്നപ്പോൾ ഭാസ്കരന്‍  വീണ്ടും  പറഞ്ഞു.

" എങ്ങോട്ട്.....?

എങ്ങോട്ടാണ്  ഭാസ്കരാ ഞാനിനി പോവേണ്ടത് എനിക്ക്  ചോദിക്കണമെന്നു തോന്നി.

ഞാന്‍  ആ  കവലയിൽ നിന്ന് ഹൃദയം  തകർന്നു  പൊട്ടിക്കരഞ്ഞു.

(അവസാനിച്ചു. )

നിലാവില്‍ തിളക്കാത്ത ജീവിതങ്ങൾ 7


7.Dr  ഫിലിപ്പ്  M മാത്യു.

ഒറ്റക്ക്  ആശുപത്രിയിലേക്ക്  നടന്നു  തുടങ്ങിയപ്പോൾ  തോന്നി  ആരെയെങ്കിലും  കൂട്ടു  വിളിച്ചാലോ. .?
ഒരുപാട്  തവണ  അവിടെ  പോയതും ഡോക്ടറെ  പരിചയമുള്ളതുമാണ്. പക്ഷേ  ശേഖരേട്ടൻ  അവിടെയാവുമ്പോൾ........!

റോഡുവക്കിലെ സിമന്റ്  തിണ്ണയില്‍  ഭാസ്കരന്‍  ഇരിക്കുന്നതു കണ്ടു. കൂടെ  നാലഞ്ചു  കൂട്ടുകാരുമുണ്ട്. അവരെന്തൊക്കെയോ പറഞ്ഞു  ചിരിക്കുന്നുണ്ടായിരുന്നു. എന്നെ  കണ്ടതും  അവര്‍  നിശബ്ദരായി. എന്തോ  എന്റെ  ഇപ്പോഴത്തെ  അവസ്ഥ  ഓർത്തായിരിക്കണം. അതോ  എൻറെ  കാര്യമാണോ  അവര്‍  ഇതുവരെ  സംസാരിച്ചിരുന്നത്.
ഭാസ്കരന്‍  എണീറ്റു  എന്റെ  അരികിലേക്കു വന്നു.

" എന്താ  കണ്ണാ.........? "

" ആശുപത്രി  വരെ  ഒന്നു  കൂടെ  വരാമോ  നിനക്ക്. ....? "

ഞാന്‍ ചോദിച്ചു.

" ഒരു  മിനിറ്റ്. ......"

അവന്‍  കൂട്ടുകാരുടെ അടുത്തേക്കു  തിരിഞ്ഞു നടന്നു. അവരോടെന്തൊക്കെയോ  പറഞ്ഞു. അവര്‍  അവൻ  പറയുന്നതെല്ലാം തല  കുലുക്കി  സമ്മതിക്കുന്നുണ്ടായിരുന്നു.

"പോവാം. .......!"

പെട്ടെന്ന്  തിരിച്ചു  വന്നു  അവന്‍ പറഞ്ഞു.

ശേഖരേട്ടനു  മരുന്ന്  വാങ്ങാന്‍  നിരവധി തവണ  വന്നതാണെങ്കിലും ആശുപത്രിയുടെ ഗേറ്റ്  കടക്കുമ്പോൾ എനിക്കെന്തോ ശരീരത്തിന്  ഒരു  വിറയൽ ബാധിക്കുന്നതു പോലെ  തോന്നി.

"ഡോക്ടര്‍  ഫിലിപ്പ് M മാത്യു. മനോരോഗ വിദഗ്ധൻ"

ആശുപത്രി  വളപ്പിനകത്തെ തടിച്ച  മാവില്‍  തറച്ച ചൂണ്ടു  പലക  കുറച്ചകലത്തായുള്ള  ഡോക്ടറുടെ  കൺസൾട്ടിംഗ് റൂമിലേക്ക്  നയിച്ചു.

ഭാസ്കരനും ആദ്യമായല്ല എന്റെ കൂടെ  ഈ  ആശുപത്രിയിൽ  വരുന്നത്.  മുൻപ്  ഒന്ന്  രണ്ട്  തവണ  ഞാന്‍  അവനെ  കൂട്ടു  വിളിച്ചിരുന്നു.
അതുകൊണ്ട് തന്നെ  അവന്‍  ബസ്സിറങ്ങുമ്പോൾ  അടുത്തുള്ള  കടയില്‍ നിന്നും  എന്തൊക്കെയോ  സാധനങ്ങള്‍ വാങ്ങി  ഒരു  പ്ലാസ്റ്റിക്  കവറിൽ  കയ്യില്‍  പിടിച്ചിരുന്നു. ഞങ്ങള്‍  വേഗം  ഡോക്ടറുടെ  റൂം  ലക്ഷ്യമാക്കി നടന്നു.

" സാറെ..............? "

പെട്ടെന്ന്   അടുത്തുള്ള  മതിൽക്കെട്ടിനരികെ  നിന്നും  ആരോ  വിളിച്ചു.

തടിമാടനായ ഒരാള്‍.  മതിലിനു  പെയിന്റടിക്കുകയാണ്. കയ്യിലെ  ബ്രഷ്  കണ്ടു  ഞാന്‍  ഊഹിച്ചു.

"നടക്ക്............അതൊരു  ഭ്രാന്തനാണ്.."

ഭാസ്കരന്‍ എന്റെ  കൈ  പിടിച്ചു  പതുക്കെ  മന്ത്രിച്ചു.

അയാള്‍  പെയിൻറ് ബോട്ടിൽ  കയ്യില്‍  പിടിച്ചു  ഞങ്ങളുടെ  സമീപമെത്തി.

"മണി  അഞ്ചായോ സാറെ. ..........? "

ഞാന്‍  വാച്ചിലേക്കു നോക്കി.  മൂന്നു മണി ആവുന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ്  ഞാനയാളെ  ശരിക്കും  ശ്രദ്ധിച്ചത്. കയ്യിലെ  ബ്രഷ്  നാരുകളെല്ലാം പഴകി ദ്രവിച്ചു  കുറ്റിയായിരിക്കുന്നു. പെയിന്റ്  ബോട്ടിലിൽ എന്തോ കളർ കലക്കിയ  വെള്ളമാണ്.

താടിയും മുടിയും  നന്നായി  വളർന്നിരിക്കുന്നു.

"ബീഡിയുണ്ടോ സാറെ  കയ്യില്‍. ..........? "

ഞാന്‍  ഭാസ്കരന്‍റെ  മുഖത്ത് നോക്കി. അവൻ  മുൻകൂട്ടി അറിഞ്ഞെന്ന പോലെ  പ്ലാസ്റ്റിക്  കവറില്‍  നിന്നും  ഒരു  കെട്ട്  ബീഡിയെടുത്തു. അതില്‍ നിന്നും  രണ്ടെണ്ണം  അയാള്‍ക്ക്  നീട്ടി.

ആ  കണ്ണുകള്‍  വിടര്‍ന്നു.

പക്ഷേ  പെട്ടെന്ന് തന്നെ  അവ  മ്ലാനമാവുകയും ചെയ്തു.

" അല്ലെങ്കിൽ  ഇപ്പോ  വേണ്ട. ആ  വാച്ചർ കണ്ടാൽ അപ്പോ  പിടിച്ചു  വാങ്ങും. "

"സാറു  തിരിച്ചു  വരുമ്പോള്‍  തന്നാല്‍ മതി ..........!"

"തരില്ലേ.....? "

"തരാം. .........."

ഭാസ്കരന്‍  പറഞ്ഞു.
ഞങ്ങള്‍  വീണ്ടും  നടക്കാന്‍ തുടങ്ങി.

"ഞാന്‍  ഇവിടെത്തന്നേണ്ടാവും.........."

അയാള്‍  പിന്നില്‍ നിന്നും വിളിച്ചു പറഞ്ഞു.

ഞങ്ങള്‍  ചെന്നു  കേറുമ്പോൾ  ഡോക്ടര്‍  ഒരു വലിയ  രജിസ്റ്ററിൽ  എന്തോ  പരതുകയായിരുന്നു. അദ്ദേഹം  പെട്ടെന്ന്  പേജുകള്‍  മറിച്ച്  കൊണ്ടിരുന്നു.

" ഡോക്ടര്‍. ...........!"

ഞാന്‍  പതുക്കെ വിളിച്ചു.

തലയുയർത്താതെ കണ്ണടക്കിടയിലൂടെ ഡോക്ടര്‍  ഞങ്ങളെ നോക്കി.

അൽപസമയത്തിനു ശേഷം  മപോലെ  ഒരു  ദീര്‍ഘ നിശ്വാസമയച്ചു.

"ഇരിക്കൂ............."

രജിസ്റ്റർ മടക്കി വച്ച് അടുത്തുള്ള  കസേരയിലേക്ക്  ചൂണ്ടി  അദ്ദേഹം പറഞ്ഞു.

" ശേഖരേട്ടൻറെ. ............? "

" അനിയനാണ്......"

" ഓ  എനിക്കോർമയുണ്ട്. നിങ്ങള്‍  ഇതിനു മുമ്പിവിടെ വന്നിട്ടുണ്ടല്ലോ അല്ലേ. ....? "

ഞാന്‍  അതെയെന്നു തലയാട്ടി.

" ഇത്. ............? "

"കൂട്ടുകാരനാണ്..........";

" ശേഖരേട്ടനെ  വീട്ടിലേക്കു  കൊണ്ട്  പോകാന്‍  പറ്റുമോ  ഡോക്ടര്‍. .....?

ഞാന്‍ ചോദിച്ചു.

ഡോക്ടര്‍  എന്നെ  തലയുയർത്തി  അൽപനേരം   നോക്കി.

പിന്നെ  നിഷേധാർഥത്തിൽ തലയാട്ടി.

"സോറി ........."

ഡോക്ടര്‍  പറയാന്‍  തുടങ്ങി.

നിലാവില്‍ തിളക്കാത്ത ജീവിതങ്ങൾ 6


6 . ശങ്കുവമ്മാവൻ.

ഞാന്‍  വീട്ടിലേക്കു  ഓടുകയായിരുന്നു.
ഭാസ്കരന്‍  എന്റെ  കൂടെയെത്താൻ വളരെയധികം  പാടുപെട്ടു. എന്താവും  അമ്മക്ക്. അമ്മയുടെ  ശ്വാസം മുട്ടൽ വർദ്ധിച്ചതാവും. പക്ഷെ  അതും  തലചുറ്റലും തമ്മിലെന്തു ബന്ധം. ഇനി  വീണാല്‍  തന്നെ  എണീക്കാൻ  കഴിയാതാവുന്നതെങ്ങനെയാണ്. വീട്ടിലേക്കു  ഒരുപാട്  ദൂരം  വർദ്ധിച്ചതായി എനിക്ക്  തോന്നി.

ഞാന്‍  വീട്ടിലേക്കു  കയറുമ്പോഴാണ് ഹോസ്പിറ്റലിലെ ഡോക്ടറും  ഒരു  സിസ്സറും വീടിനു  പുറത്തേക്കിറങ്ങാൻ തുടങ്ങിയത്.

"ഇപ്പോള്‍  പ്രശ്‌നമൊന്നുമില്ല. അരമണിക്കൂർ കഴിഞ്ഞാല്‍  ബോധം  തെളിഞ്ഞേക്കും. ഞാന്‍  ഇൻജക്ഷൻ എടുത്തിട്ടുണ്ട്. പെട്ടെന്ന്  എന്തോ  ഷോക്കിൽ  തളർന്നു  പോയതാണ്. "

"ഏതായാലും  സൂക്ഷിക്കണം. വേറെ  മക്കള്‍  ഒന്നും  ഇല്ലേ  ഇവർക്ക്......? "

ഡോക്ടര്‍  തിരിഞ്ഞു  നിന്നത് എൻറെ  നേർക്കായിരുന്നു.

" ഇതാണവരുടെ ചെറിയ  മോൻ...."

ശങ്കുവമ്മാവൻ  എന്നെ  പരിചയപ്പെടുത്തി.

ഡോക്ടര്‍  എന്നെയും  കൂട്ടി  അവര്‍  വന്ന  ടാക്സി  കാറിനടുത്തേക്ക് നടന്നു.

"നിങ്ങളുടെ  പേര്. ......? "

"കണ്ണൻ........"

ഞാന്‍  പേരു പറഞ്ഞു.

"ഓ  കെ.  കണ്ണൻ. .. ശ്രദ്ധിക്കണം.  അവരുടെ  ശരീരം  തളര്‍ന്നിരിക്കുന്നു എന്നാണ്  ഞാനൂഹിക്കുന്നത്. ബോധം  തെളിഞ്ഞതിനു ശേഷം  എന്നെ  അറിയിക്കുക. ......."

" അതുവരെ  കാത്തു  നിൽക്കാൻ  ബുദ്ധിമുട്ടുണ്ട്. അറിയാമല്ലോ എന്നെ  കാത്ത് ഒരു  ജനസഞ്ചയം തന്നെയുണ്ടാവും ആശുപത്രിയിൽ. .....!"

ടാക്സിയില്‍  കയറുന്നതിനിടയിൽ ഡോക്ടര്‍ പറഞ്ഞു.

" ബോധം  വീണാൽ ഉടനെ  വിവരമറിയിക്കുക. നന്നായി  ഒന്ന്  പരിശോധിക്കേണ്ടി വരും. ...."

കാർ  സ്റ്റാർട്ടായി. ഞാന്‍  വേഗം  വീടിനടുത്തേക്കു നടന്നു.

ശങ്കുവമ്മാവൻ എനിക്കെതിരെ  നടന്നു വരുന്നുണ്ടായിരുന്നു.  ഞാന്‍  പ്രതീക്ഷയോടെ  അയാളെ  നോക്കി.

"ശേഖരൻ..............!!!!!!"

അമ്മാവന്‍  അർദ്ധോക്തിയിൽ നിർത്തി.

" ശേഖരേട്ടൻ. ......?  ഞാന്‍  നിന്നു.

"ശേഖരൻ  ആശൂത്രീലാണ്. മനോരോഗാശൂത്രീല്............."

എനിക്ക്  ശരീരമാകെ  തളരുന്ന  പോലെ  തോന്നി.

അമ്മയുടെ  റൂമിലേക്ക് നടക്കുമ്പോൾ  വീണു  പോയേക്കുമോ എന്നെനിക്കു തോന്നി.

" കൊല്ലും  ഞാന്‍  എല്ലാത്തിനേം അവനു
വേണ്ടാത്തതൊന്നും എനിക്കും  വേണ്ട. ...."

ശേഖരേട്ടൻ  അലറുകയായിരുന്നത്രേ.പിന്നെ മുന്നില്‍  കാണുന്നതെല്ലാം തച്ചുടക്കാൻ തുടങ്ങി.  തടുക്കാന്‍  ചെന്നവരെയെല്ലാം നന്നായി  പരിക്കേൽപിക്കുകയും ചെയ്തു.  അവസാനം  കൈയും കാലുമെല്ലാം കൂട്ടിക്കെട്ടിയാണത്രേ  ആശുപത്രിയിൽ  കൊണ്ട്  പോയത്. ശേഖരേട്ടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴാണ് അമ്മ  മോഹാലസ്യപ്പെട്ടു വീണത്. പിന്നെ  എണീറ്റിട്ടില്ല.

അര മണിക്കൂര്‍  കഴിഞ്ഞപ്പോൾ  അമ്മക്ക്  ബോധം  തെളിഞ്ഞു. ഡോക്ടര്‍  വീണ്ടും  വന്നു  അമ്മയെ   പരിശോധിച്ചു.

" ഷോക്കിൽ  നിന്നും പരിപൂർണമായി മുക്തയായിട്ടില്ല........
ചലനശേഷി  തിരിച്ചു  കിട്ടാന്‍  ദിവസങ്ങള്‍  പിടിക്കും. .........";

" ഒരു പക്ഷേ. .........:"

"ഒരു  പക്ഷേ. ..............?"  ഞാന്‍ ചോദിച്ചു.
"ഒരു പക്ഷേ  പൂർണമായി ചലനശേഷി  തിരിച്ചു  കിട്ടിയില്ലെന്നും വരാം ........!"

മൂന്ന്  മാസം.

കരയാനും  ദയനീയമായി  ഒന്നു നോക്കാനും  മാത്രമെ  അമ്മക്ക്  കഴിഞ്ഞുള്ളൂ.
ശോഭേച്ചിയില്ലായിരുന്നെങ്കിൽ ...! ഞാനോർത്തുപോയി. അമ്മയുടെ  ആവശ്യങ്ങൾ  സ്വയം  മനസ്സിലാക്കി അവര്‍  പ്രവർത്തിച്ചു.

അറപ്പില്ലാതെ.........

വെറുപ്പില്ലാതെ.........

ഒരു  കുഞ്ഞിനെയെന്നവണ്ണം അവര്‍  അമ്മയെ  പരിപാലിച്ചു.

എത്ര  നേരമായി ഞാനീ  മുറ്റത്ത്  നിൽക്കുന്നു. ഓർമകളിൽ മുങ്ങിത്താഴുകയായിരുന്നു ഞാന്‍.
ഞാന്‍  ശോഭേച്ചി  നിന്നിടത്തേക്കു നോക്കി.  അവരെപ്പോഴേ പോയ്കഴിഞ്ഞിരുന്നു.

ശേഖരേട്ടനു മുൻപു മരുന്ന്  കുറിച്ചു  തന്നിരുന്ന   ഡോക്ടറുടെ ആശുപത്രിയിൽ തന്നെയാണ്  അവര്‍ ശേഖരേട്ടനെ കൊണ്ടാക്കിയതെന്ന്  ശങ്കുവമ്മാവൻ  പറഞ്ഞത്  ഞാനോർത്തു.

ശേഖരേട്ടനെ തിരിച്ചു  കൊണ്ട് വരണം.
എനിക്കെൻറെ വീട്ടിലെ സന്തോഷം  തിരിച്ചു  പിടിക്കണം.

എനിക്കമ്മയെ തിരിച്ചു  വേണം. ......

എനിക്കെൻറെ  ശേഖരേട്ടനെ  തിരിച്ചു  വേണം. ..................

ഞാന്‍  വേഗത്തില്‍  ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.

നിലാവില്‍ തിളക്കാത്ത ജീവിതങ്ങൾ 5


5. ഭാസ്കരന്‍

വാടക റൂമിലെ ജീവിതം ശരിക്കും ഒരു നരകം തന്നെയാണ്. സ്വാതന്ത്യമില്ലാത്ത ഒരു ജീവിതം. ഉറക്കെ ഒരു പാട്ടു മൂളാൻ കൂടി സൗകര്യമില്ല. അടുത്ത റൂമിലെ താമസക്കാർക്ക് ശല്യമായെങ്കിലോ. ? .
ഞാനെപ്പോഴും ഒരു വീർപ്പുമുട്ടൽ അനുഭവിച്ചു. മനസ്സില്‍ പിടിക്കാത്ത ഭക്ഷണം കാശു കൊടുത്തു വാങ്ങി കഴിക്കുമ്പോൾ അമ്മയുടെ, ശോഭേച്ചിയുടെ ആ കൈപുണ്യം. അവരുണ്ടാക്കുന്ന ചമ്മന്തിക്കു പോലും ഒരു പ്രത്യേക സ്വാദാണ്.മറ്റെവിടെയും ലഭിക്കാത്ത  രുചി.

ഞാന്‍ വീട്ടിലേക്കു തിരിച്ചു പോവാൻ തുണിയെല്ലാം എടുത്തു ബാഗിലാക്കും. പിന്നെ എന്തോ തീരുമാനം നീട്ടി വക്കും. ഇനിയൊരു അവസരം. ഇനിയൊരു സാഹചര്യം. അതുമതിയാവും ജീവിതകാലം മുഴുവന്‍ നീറിപ്പിടയാൻ. വേണ്ട. കുറച്ചു  ദിവസം  കൂടി  കഴിയട്ടെ.  ഈ മാസം  കഴിയട്ടെ.  അങ്ങനെയങ്ങനെ  വീട്ടില്‍ നിന്നും ഇറങ്ങിയിട്ട്  ആറുമാസമായി.

ഇടക്ക്  അമ്മക്കും  ശോഭേച്ചിക്കും വിളിക്കും. അവര്‍ക്ക് ആകെയുള്ള ആവശ്യം ഞാന്‍ തിരിച്ചു ചെല്ലുക എന്നതു മാത്രമായിരുന്നു.

ഞാന്‍ പോന്നതിൽ പിന്നെ അമ്മയുടെ വലിവ് കൂടി. ശേഖരേട്ടൻ കൂടുതല്‍ മൗനിയായി. ശോഭേച്ചിക്ക് ഒറ്റക്ക് പേടിയാണ്. അങ്ങനെയങ്ങനെ പരിവേദനങ്ങളുടെ ഭാണ്ഡക്കെട്ടുകൾ. പക്ഷേ എൻറെ മനസ്സില്‍ ശോഭേച്ചിയുടെ നിറഞ്ഞ കണ്ണുകള്‍ ആയിരുന്നു. ഇനി ഒരുപക്ഷേ എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വല്ലതും സംഭവിച്ചാൽ ആ പാപഭാരത്തിൽ ഞാന്‍  നീറിപ്പിടഞ്ഞു  ജീവിക്കേണ്ടി വരും.

വേണ്ട. ..എല്ലാം  മറക്കുന്നത് വരെ.

എല്ലാമൊന്ന് കലങ്ങിതെളിയുന്നതു വരെ

പഠനം  പൂർത്തിയാവുന്നത് വരെയെങ്കിലും. ...

വീട്ടിലേക്കൊരു തിരിച്ചു  പോക്കില്ല.

ഓരോ ഫോണ്‍ കോളുകളും തൻറെ സമാധാനം നഷ്ടപ്പെടുത്തുന്നത് ബോധ്യമായതോടെ വിളിയുടെ ഇടവേളകളുടെ ദൈർഘ്യം വർദ്ധിച്ചു. പിന്നെ പിന്നെ നിലച്ചു എന്നു തന്നെ പറയാം.

നാട്ടിലെ സ്നേഹിതനായ ഭാസ്കരന്‍ റൂമിൽ എന്നെ അന്വേഷിച്ചു വരുന്ന ദിവസം ഞാന്‍ വീട്ടിൽ നിന്നും പടിയിറങ്ങിയിട്ട് ആറുമാസമായിരുന്നു.

എൻറെ  സങ്കൽപങ്ങളെയെല്ലാം തകിടം  മറിച്ചു  കൊണ്ടാണ്  അന്ന്  വൈകുന്നേരം  ഭാസ്കരന്‍  റൂമിൽ  വന്നത്‌.  അടുത്ത  വീട്ടിലെ  ജാനുവേടത്തിയുടെ മകന്‍.  എന്റെ  അയൽവാസി. കളിക്കൂട്ടുകാരൻ.

വലിഞ്ഞു  മുറുകിയ അവന്‍റെ മുഖഭാവവും  ധൃതി പിടിച്ചുള്ള പെരുമാറ്റവും  എന്നിൽ അൽപം  പരിഭ്രമമുണ്ടാക്കാതിരുന്നില്ല. ഞാനത്  പ്രകടിപ്പിക്കാതെ അവനിരിക്കാൻ കസേര  നീട്ടിയിട്ടു കൊടുത്തു.

"ഇരിക്കാനൊന്നും നേരമില്ല. നീ  വേഗം  ഡ്രസ്സ്  മാറ് ..."

ഞാനവനെ  ചോദ്യഭാവത്തിൽ  നോക്കി.

നാട്ടില്‍  എന്തൊക്കെയോ  സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക്  മനസ്സിലായി.

"കാര്യങ്ങളെല്ലാം ഞാന്‍  വഴിയെ  പറയാം.  നീ  വേഗം  റെഡിയാക്........"

അവന്‍  അക്ഷമ  പ്രകടനിപ്പിച്ചു.

വേഗത്തില്‍  ഡ്രസ്സ് മാറി  പുസ്തകങ്ങളും  ബാക്കി  വസ്ത്രങ്ങളും  ബാഗില്‍  അടുക്കി വച്ചു.

" തുണിയൊക്കെ  മുഴുവനുമെടുത്തോ, ഒന്നും  ബാക്കി  വെക്കണ്ട..."

അവന്‍ പറഞ്ഞു.

എന്നിൽ കുറേശ്ശെ ഭയം ഉരുണ്ടു  കൂടാൻ  തുടങ്ങി.  ഞാന്‍  വേഗത്തില്‍  ബാഗുമെടുത്ത് പുറത്തിറങ്ങി.  താക്കോല്‍  വീട്ടുടമയെ ഏല്പിച്ചു.
ഞാന്‍  പെട്ടെന്ന്  തിരിച്ചു പോവുന്നതിലുളള ആശ്ചര്യം  അയാളുടെ മുഖത്ത് പ്രകടമായിരുന്നു.

"ഇനി  തിരിച്ചു  വരില്ലേ...?"

അയാള്‍ ചോദിച്ചു.

" ഉറപ്പു  പറയാന് ‍പറ്റില്ല. .."

തിരിച്ചു നടക്കുന്നതിനിടയിൽ ഞാന്‍  പറഞ്ഞു.

ബസ്സ്റ്റോപ്പിൽ ഞങ്ങള്‍  എത്താന്‍  കാത്തിരുന്ന പോലെ  എത്തിയ  ബസ്സില്‍  തന്നെ  ഞങ്ങള്‍  കയറി. സാമാന്യം നല്ല  തിരക്കുണ്ടായിരുന്നത് കാരണം   ഞങ്ങള്‍ക്കൊന്നും സംസാരിക്കാനുള്ള സാഹചര്യം  ഉണ്ടായിരുന്നില്ല.  ഭയവും  ഉത്കണ്ഠയും  എന്റെ  ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിപ്പിച്ചു.

ബസിൽ  തിരക്കിനിടയിലും   പിന്നില്‍ രണ്ടാളുകൾക്കപ്പുറത്ത്  നിൽക്കുന്ന  ഭാസ്കരനെ  ഞാന്‍  പ്രതീക്ഷയോടെ നോക്കി.  എന്താണ്  സംഭവിച്ചതെന്നതിനെ പറ്റി  ഒരു  സൂചന. പക്ഷേ  ഞാന്‍  ഇടക്കിടെ  തിരിഞ്ഞു നോക്കുമ്പോഴെല്ലാം  അവന്‍  അക്ഷമയോടെ  പുറത്തേക്ക്  നോക്കുകയാണ്. വേഗത്തില്‍  നാട്ടിലെത്തിച്ചേരണമെന്ന പോലെ.

നാട്ടിലെത്തി ബസിറങ്ങിയപ്പോൾ എനിക്ക്  തെല്ലൊരാശ്വാസം  തോന്നി.  പക്ഷെ  ഭാസ്കരന്‍റെ മുഖം  കണ്ടപ്പോൾ  ആകാംക്ഷ വർദ്ധിക്കുകയും ചെയ്തു.  ഞാന്‍  വേഗം  ചെന്നവൻറെ കൈക്കു പിടിച്ചു.

" പറ. ., എന്താണ്  സംഭവിച്ചത്. "?

എന്റെ  ശബ്ദം  പതറുന്നുണ്ടായിരുന്നു.

അവന്‍  എന്റെ  കണ്ണുകളിലേക്കു  നോക്കി.

" നിന്റെ  അമ്മക്ക്  സുഖമില്ല. "

എന്തു..................എന്തുപറ്റി  അമ്മക്ക്  ? "