Thursday, August 30, 2018

മാന്ത്രിക വിരൽ 6

മാന്ത്രിക വിരൽ... 6
================

ഒരു  നൂറു  വാരകൾക്കിപ്പുറം ജനക്കൂട്ടം നിന്നു.

മൈതാനത്തിനപ്പുറം കൊട്ടാരം പോലെ അതിവിശാലമായ ഒരു കെട്ടിടം.

ഒരു പക്ഷെ ഇവരുടെ ഭരണാധികാരിയുടെ കൊട്ടാരമായിരിക്കാം...

അവർ അനുവാദം ലഭിക്കാനെന്ന വണ്ണം അൽപസമയം കാത്തു നിന്നു.

സമയം പൊയ്ക്കൊണ്ടിരുന്നു. വിപിൻ തീക്കാറ്റുകൊണ്ട് പഴുത്ത പഴത്തിൽ നിന്നും അൽപം എടുത്ത് കഴിച്ചു.

അത് അവൻ വന്നിറങ്ങിയ ദിവസം അവരുടെ നേതാവ് നല്കിയ പഴം തന്നെയായിരുന്നു.

പക്ഷെ ഇതിന് അസാധ്യമായ രുചിയും, അവാച്യമായ സുഗന്ധവും.

ഒരു പക്ഷെ തീക്കാറ്റ് ലഭിക്കാത്തത് കാരണം അവർ കൃത്രിമമായി പഴുപ്പിച്ചതായിരിക്കാം തനിക്ക് ആദ്യം നല്കിയ പഴം. അവൻ ഊഹിച്ചു.

അൽപം ദൂരെ കൊട്ടാരത്തിൻറെ മട്ടുപ്പാവിൽ നിന്നും ഒരു വെളുത്ത പതാക ഒരാള്‍ വീശി.

വിപിനെ തോളിലേറ്റിയ മനുഷ്യന്‍ കൊട്ടാരം ലക്ഷ്യമാക്കി മുന്നോട്ടു നടന്നു.

വലിയ ഒരു ഹാളിലേക്ക് അവർ ആനയിക്കപ്പെട്ടു.

വലിയ ആഭരണങ്ങളും, തലപ്പാവുകളും ധരിച്ച സഭയിലെ പ്രമാണികൾ തല കുനിച്ച് കൈകൾ വിടർത്തി എന്തൊ ശബ്ദം പുറപ്പെടുവിച്ച് അവർക്ക് സ്വാഗതമോതി.

വൃദ്ധനായ ഒരാൾ അവരെ സമീപിച്ച് വിപിന്റെ കൂടെയുള്ള ആളോട് എന്തോ പറഞ്ഞു.

അയാൾ തന്റെ തോളിൽ നിന്നും അവനെ താഴെ ഒരു പീഠത്തിലേക്ക് ഇറക്കി വച്ചു.

" യാത്ര സുഖമായിരുന്നോ..?.. "

മുഴക്കമുള്ള ശബ്ദത്തിൽ മലയാളത്തിലുള്ള ചോദ്യം കേട്ട്  വിപിൻ അത്ഭുതം കൂറി.

ആരാണത്..?

ആരാണ് തന്നോടിപ്പോൾ സംസാരിച്ചത്...?

"ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ .... അല്ലേ....?"

അൽപം അകലെ നിന്ന്  വൃദ്ധനാണ് സംസാരിക്കുന്നത്.

"ഇല്ല..... പക്ഷെ താങ്കൾ നന്നായി എന്റെ ഭാഷ സംസാരിക്കുന്നുവല്ലോ..."

അവൻ പറഞ്ഞു.

അയാൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

വിപിൻ ഒരു വലിയ കട്ടിലിന് സമീപത്തേക്ക് ആനയിക്കപ്പെട്ടു.

കട്ടിലില്‍  ഒരു വയോവൃദ്ധന്‍ കിടക്കുന്നുണ്ടായിരുന്നു.

. തന്റെ വലിപ്പമുള്ള ആളുകള്‍ കൊട്ടാരമുറ്റത്ത് ഓടിക്കളിക്കുന്നത് വിപിന്‍ ‍ കണ്ടു.

പക്ഷേ അവരില്‍ പലരും വസ്ത്രമൊന്നും ധരിച്ചിരുന്നില്ല.......

അതാ  മനുഷ്യരുടെ കുട്ടികള്‍ ആയിരിക്കാം....  കാരണംചിലര്‍ അവരെ എടുത്തുയർത്തി ലാളിക്കുന്നുണ്ട്.

ഒരാൾ വിപിനെ ആ ഭീമന്‍ കട്ടിലിനു മുകളില്‍ കയറ്റി വച്ചു.

എല്ലാവരും ആ  മുറിയില്‍ നിന്നും  ഒഴിഞ്ഞു  പോയി.

വൃദ്ധന്‍ കണ്ണടച്ചു കിടക്കുകയാണ്.

ചുറ്റും കൂടി നിന്നവരെല്ലാം അവിടെ നിന്നൊഴിഞ്ഞു പോയിരിക്കുന്നു.

ഹാളു പോലുള്ള മുറി തീർത്തും വിജനമായി.

സമയം പൊയ്ക്കൊണ്ടിരുന്നു. ........

വൃദ്ധന്‍  പതുക്കെ കണ്ണു തുറന്നു.

പിന്നെ വിപിനെ സൂക്ഷിച്ചു നോക്കി.

" അവസാനം നീ എത്തിയല്ലേ...?"

അയാൾ പതുക്കെ ചോദിച്ചു.

അയാൾക്കും നന്നായി മലയാളം സംസാരിക്കാനാവുമെന്ന് അവന് മനസിലായി.

" നീ ദാവീദിൻറെ മകന്‍ ശലമോനല്ലേ. ..?"

അയാള്‍ വീണ്ടും ചോദിച്ചു.

വിപിന്‍ ചുറ്റും നോക്കി.

ഇനി ഇയാള്‍ തന്നോട് തന്നെയാണോ? സംസാരിക്കുന്നത്.

ഇല്ല  മറ്റൊരാളും  ഈ മുറിയില്‍  ഇല്ല

" അല്ല  ഞാന്‍ വിപിനാണ്.......ബാലചന്ദ്രൻറെ മകന്‍. ..."

അവന്‍ പറഞ്ഞു.

" ങ്ഹാ. ......രണ്ടും ഒന്നു തന്നെ. ..."

അയാള്‍ മൂളി.

" ഞാനാണ് റിൻഷോഷിൻ. ........ഈ നാടിന്റെ അധിപന്‍. ......"

അയാള്‍ പറഞ്ഞു തുടങ്ങി.

"5000 വർഷം  നീണ്ടു  നിൽക്കുന്നതാണ് ഞങ്ങളുടെ  ആയുർദൈർഘ്യം. ... ആയുർദൈർഘ്യം കുറവായത് കൊണ്ട് നീ ചിലപ്പോള്‍ 150 ആം തലമുറ ആയിരിക്കണം....."

അയാള്‍  വിപിനെ  നോക്കി  പറഞ്ഞു.

"  ഇനി എൻറെ മകനാണ് ഈ നാടിന്റെ അധിപന്‍.അടുത്ത  5000   വർഷങ്ങൾക്കു ശേഷം നിൻറെ മകന്‍. ...യെശയ്യാ വരും.....മകനു  മോക്ഷം  നല്കാന്‍ "

അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു .

" അപ്പോൾ മറ്റുള്ള ജനങ്ങൾ...?."

ഇല്ല... രാജ്യാധിപന്റെ  മരണം മാത്രമേ നിയന്ത്രണത്തിൽ വന്നിട്ടുള്ളൂ.'.. അത് 5000 വർഷം നിജപ്പെടുത്തിയതാണ് "

"ഞാൻ എന്റെ ജീവിത കാലം പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. "

" നീ  നിന്റെ കൈത്തലം എൻറെ നെഞ്ചില്‍ അമർത്തുക. എനിക്ക് മോക്ഷം നല്കുക.........."

അയാൾ പറഞ്ഞു നിർത്തി.

വിപിന്‍ അൽപനേരം മടിച്ചു നിന്നു.

പിന്നെ അയാളുടെ നെഞ്ചില്‍ തൻറെ കൈത്തലം പതുക്കെ അമർത്തി.

ഗംഭീരമായ ഒരു മോട്ടോര്‍ ആ നെഞ്ചിനകത്ത് പമ്പു ചെയ്യുന്നതു പോലെ അവനു തോന്നി.

പതുക്കെ പതുക്കെ അതു ശാന്തമാവാൻ തുടങ്ങി....

വൃദ്ധൻ കണ്ണുകൾ അടച്ചു.

ആ  ശരീരത്തിൽ നിന്നും ജീവൻ നഷ്ടമായിരിക്കുന്നു.

ചൂടു നഷ്ടമായി ശരീരം തണുക്കാന്‍ തുടങ്ങിയതോടെ വിപിന്‍ കട്ടിലില്‍ നിന്നും ചാടിയിറങ്ങി.

പിന്നെ ഹാളു പോലുള്ള മുറിയില്‍ നിന്നു പുറത്തിറങ്ങി.

പുറത്ത് ഒരു ജനസാഗരം തന്നെ തടിച്ചു കൂടി നിൽക്കുന്നതവൻ കണ്ടു.

കുറച്ചകലെയുള്ള മട്ടുപ്പാവിൽ റിൻഷോഷിൻറെ മുഖഛായയുള്ള ഒരാള്‍ പ്രത്യക്ഷപ്പെട്ടു.

വിപിൻ ഒന്നും പറയാനാവാതെ  നിശ്ചേഷ്ടനായി  ആർത്തു വിളിച്ചു കരയുന്ന ആ ജനക്കൂട്ടത്തെ നോക്കി നിന്നു.

Stay.... tuned

No comments:

Post a Comment