Saturday, January 30, 2016

അവ്വൽ അൻത ഹിമാർ

അവ്വൽ അൻത ഹിമാർ
====================

അറബി  നാരായണനെ ഒന്നു  പൊട്ടിച്ചു  തെറിയും  വിളിച്ചു പറഞ്ഞു  കാറെടുത്തു പോയി.
എല്ലാവരും നാരായണന്‍റെ  ചുറ്റും കൂടി.

"എന്താ  നാരായണാ പ്രശ്നം. ...?  അയാളെ ന്തിനാ  നിന്നെ  തല്ലിയത്? "

"അതാണെനിക്കും മനസ്സിലാവാത്തത്.ആദ്യം  നിങ്ങള്‍ക്ക്  കുതിരയായിരുന്നു. ഇപ്പോള്‍  കാറു വാങ്ങിയല്ലേ....എന്നേ  ഞാന്‍ ചോദിച്ചുള്ളൂ.....? "

"മലയാളത്തിൽ  ആണോ  ചോദിച്ചത്? .."

" അല്ല  അറബിയിൽ തന്നെ. ..."

"അതിനെന്തിനാ  അയാള്‍  ദേഷ്യപ്പെടുന്നത്. ..നീ  എങ്ങനെയാ  ചോദിച്ചത്...? "

"അവ്വൽ അൻത ഹിമാർ , അൽഹൈൻ സിയാറ....."(ആദ്യം  നീ  കഴുതയായിരുന്നു  ഇപ്പോള്‍  വണ്ടിയായോ  ?)

ഈ  അറബിക്ക് അടി  പറന്നു  വരും.

അറിയാത്ത  ഭാഷയില്‍  മറ്റു  ഭാഷക്കാരോട്  സംസാരിച്ചു  അപഹാസ്യരാവുന്ന എല്ലാ മലയാളികള്‍ക്കും.

ഒരു  പ്രവാസി  നാടോടി കഥ.

Thursday, January 14, 2016

ലൈഫ് ഓഫ് പൈ

ലൈഫ് ഓഫ് പൈ
================

ഒരാള്‍  ഏറ്റവും കൂടുതല്‍  ഏകാന്തത  അനുഭവിക്കുന്ന അവസരം  ഏതായിരിക്കും. .?

നടുക്കടലിൽ ഒറ്റപ്പെട്ടു പോവുമ്പോഴായിരിക്കുമോ. .?

ഒരു ഇടതൂർന്ന പർവതത്തിനു നടുവില്‍...?

കിലോമീറ്ററുകൾ താഴെ  ഭൂമിക്കടിയിലെ സ്വർണഖനിയിൽ കുടുങ്ങിപ്പോവുമ്പോൾ....?

അതെല്ലാം  തിരിച്ചു  വരവ്  പ്രതീക്ഷിക്കാവുന്ന ഭൂമിയില്‍  തന്നെയുള്ള  ഏകാന്തതകൾ ആണ്.

ഈ ടെറസിനു മുകളിൽ തെളിഞ്ഞ ആകാശത്ത് മിന്നുന്ന ചന്ദ്രനേയും നക്ഷത്രങ്ങളേയും നോക്കിയിങ്ങനെ കിടക്കുമ്പോൾ ദൂരെ ചുവപ്പും പച്ചയും ലൈറ്റുകള്‍ മിന്നിച്ച് കൊണ്ട് ഏതോ വിമാനം പറന്നു പോവുന്നു. ഭൂമിയില്‍ നിന്ന് ഒരുപാട്  അകലെയാണെന്നു തോന്നുമെങ്കിലും അതും  ഭൂമിയില്‍  തന്നെയാണല്ലോ. ഭൂമിയുടെ  ആകർഷണവലയത്തിൽ. അതിൽ ഒരുപാട്  സ്വപ്നങ്ങളും  പ്രതീക്ഷകളുമുള്ള കുറെയാളുകൾ  ഉറങ്ങിയും  ഉണർന്നും ആലോചിച്ചും ഇരിക്കുന്നുണ്ടാവും. വിമാനത്തിൻറെ ഭൂമിയുമായുള്ള ബന്ധം  അറ്റുപോയാൽ പോലും  ഭൂമിയുടെ  പരിധി  വിട്ട് അതിനു  പോവാനാവില്ല. അവർക്കൊന്നും  ഏകാന്തത  തോന്നാൻ സാധ്യതയില്ല.

   ഒരാള്‍ ഒരു റോക്കറ്റിലേറി ഭൂമിയുടെ ആകർഷണവലയവും സൗരയൂഥ വലയങ്ങളും കടന്ന് വിശാല പ്രപഞ്ച ശൂന്യതയിലേക്ക് ഒരു യാത്ര പുറപ്പെട്ടു. സൗരയൂഥത്തിൻറെ അതിരും കടന്നതോടെ അയാള്‍ക്ക് മനുഷ്യലോകവുമായിട്ടുള്ള ബന്ധവും നഷ്ടമായി. എവിടേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്, എവിടെ എത്തി ഒന്നും അറിയാത്ത ഒരു അവസ്ഥ വന്നാല്‍  ചിലപ്പോള്‍  അതായിരിക്കും  ഒരാള്‍ക്ക്  വന്നു  പെടാവുന്ന ഏറ്റവും വലിയ  ഏകാന്തത. ശൂന്യതയിൽ നിന്നും  ശൂന്യതയിലേക്ക് ഒരു യാത്ര. അറ്റമില്ലാത്ത വിശ്വത്തിലൂടെ ഒരേകാന്ത സഞ്ചാരം. പ്രപഞ്ചം  ഒരു  വല്ലാത്ത  വിസ്മയം  തന്നെ. ആലോചിച്ചിട്ടു തന്നെ  ഉള്ളിലൊരു  ആളൽ. താഴെ പോയി  കിടന്നേക്കാം

വാഗമണ്‍ യാത്ര 4

വരൂ  നമുക്ക് മൂന്നാറിലെ വരയാടുകളെ കാണാം വാഗമണ്‍ കുന്നുകളിൽ വണ്ടിയോടിച്ചു പോവാം 4.
==================================

മൂന്നാറിലെ  കാഴ്ചകള്‍ കണ്ട്  അടിമാലി  എത്തിയപ്പോഴാണ്  വാഗമണ്‍  വഴി  പോയാലോ  എന്നു  തോന്നിയത്.  വണ്ടി  തിരിച്ചു.  തുടക്കത്തിൽ  റോഡ്  മോശമാണ്. പേടിക്കണ്ട  പിന്നെ  അതു  ശീലമായിക്കോളും.  മലയോര മേഖല  ആയതുകൊണ്ട്  യാത്ര  ഒരിക്കലും  മുഷിയില്ല.  തോട്ടങ്ങളും പുഴകളും വളവുകളും  കയറ്റവും  ഇറക്കവും  ശാന്തമായ  ഒരു  യാത്ര പ്രതീക്ഷിക്കണ്ട.

ഏലപ്പാറ എത്തുമ്പോഴേക്കും രാത്രിയായി.  അവിടെ  റൂമെടുത്തു.  അത്യാവശ്യം  നിലവാരമുള്ള റൂമുകൾ  അടിമാലിയിലിയിലെ പകുതി  നിരക്കില്‍  ഇവിടെ  ലഭിക്കും.  ഒന്ന്  കറങ്ങിയാൽ  മതി.

അതിരാവിലെ തന്നെ  ഞങ്ങള്‍  ഫ്രഷായി.
ചെറിയൊരു  തണുപ്പും  മഞ്ഞും  ഒരു  ചൂടു  ചായയുടെ  ബലത്തില്‍  വണ്ടിയെടുത്തു . ഏലപ്പാറ വാഗമണ്‍ കുന്നുകളെ മറച്ചു  വെക്കുന്ന  ഒരു  ചെറു  പട്ടണമാണ്.  അവിടെ  നിന്നും  ചെറിയ  വളവു  തിരിഞ്ഞ് എത്തുന്നത്  വിശാലതയുടെ ലോകത്തേക്ക്. കിലോമീറ്റർ  നീണ്ടു കിടക്കുന്ന  ചായത്തോട്ടങ്ങൾ.  കുറച്ചകലെ  ചെറിയ മരങ്ങള്‍ക്കിടയിൽ ഏലത്തോട്ടങ്ങൾ. റോഡും ചായച്ചെടികളും വേർതിരിക്കാത്തതുകൊണ്ട് തോട്ടത്തിനു നടുവിലൂടെ  പോവുന്ന  ഒരു  ഫീൽ.
നിരവധി  സിനിമകള്‍ ഇപ്പോഴടുത്തിറങ്ങിയ നസ്റുദ്ധീൻ ഷായുടെ ബോളിവുഡ്  സിനിമ  വരെ ഷൂട്ട് ചെയ്തത്  ഇവിടെയാണ്.
സ്വിസ്  ഇൻഡോ കന്നുകാലി  വളർത്തു കേന്ദ്രം  മാത്രമായിരുന്നു   പണ്ടിവിടെ പ്രചാരം.  നവ മാധ്യമങ്ങളുടെ വളർച്ചയോടെ വാഗമണ്‍  പ്രശസ്തമായി. നാഷണല്‍  ജ്യോഗ്രഫിക് ട്രാവലർ വരെ  വാഗമണ്‍  കുന്നുകളിൽ വണ്ടിയോടിച്ചു  പടം  പിടിച്ചു.
ഒരു ആൽബം ചെയ്യണമെങ്കിൽ  പാട്ടു  റെഡിയാക്കുക. ഇതിലെ  വണ്ടിയോടിച്ചു  പോവുക. അതു പകർത്തിയാൽ തന്നെ  സംഗതി  ക്ലിക്കാവും.  അത്രയും  മനോഹരമായാണ്  പ്രകൃതി ഇവിടെ  സംവിധാനിച്ചിരിക്കുന്നത്.

ഊട്ടിയെ കവച്ചു വെക്കുന്ന  വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍  കഴിയുന്ന പ്രദേശമായി  തോന്നി.
തങ്ങള്‍ മലയും  കുരിശ് മലയും  മുരുകന്‍ മലയും  കേരളത്തിൻറെ മത സഹിഷ്ണുത  (മതേതരത്വമല്ല. അത് രാഷ്ട്രീയക്കാർ  വിളിച്ചു  പറയുന്ന ഒരു  പൊളിവാക്കാണ് ) വിളിച്ചോതുന്നു.
പ്രധാന  കാര്യം  ഒരു  യാത്രക്കു പറ്റിയ  ഇടമാണ്  എന്നതാണ്.  തിരക്കില്ലാത്ത നിരത്തിലൂടെ ഒരു  റൈഡ്.  ബൈക്കില്‍  ആണെങ്കില്‍  അടിപൊളി.
  കറൻസി  അച്ചടിക്കാൻ  20  വർഷം  കൂടുമ്പോൾ  മുറിച്ചു കൊണ്ട്  പോവുന്ന വിശാലമായ  പൈൻമരക്കാടുകൾ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന  മൊട്ടക്കുന്നുകൾ. നമ്മള്‍  ഇംഗ്ലീഷ്  സിനിമയില്‍  എല്ലാം  കാണാറുള്ള  ചില  മനോഹരമായ  സ്ഥലങ്ങള്‍  ഇല്ലേ.  അതുതന്നെ.
പക്ഷേ  പ്രകൃതിയുടെ  കാഴ്ചകള്‍  മാത്രം.
പെട്ടെന്ന്  കണ്ടു പോവാൻ  ഒന്നുമില്ല.

റോഡിൽ  ഒരു വളവില്‍  എത്തിയപ്പോൾ ഞാന്‍  വണ്ടി സൈഡാക്കി നിർത്തി.  താഴെ  അഗാധമായ  ചെരിവ്. കോടമഞ്ഞ്  താഴെ  നിന്ന്  ഒരു  ചൂളം വിളിച്ചു  കയറി  വരുന്നു. എൻറെ  സഹയാത്രികൻ  ഇയർഫോണിൽ പാട്ടു  കേട്ട്  വണ്ടിയില്‍  ചാരിക്കിടക്കുകയാണ്. രസകരമായ  കാഴ്ച.  ഞാന്‍  കുറച്ചു സമയം  താഴേക്ക്  നോക്കി നിന്നു.
കാറ്റിനു  ശക്തി  കൂടാൻ തുടങ്ങി.  താഴെയുള്ള  കാഴ്ചകള്‍  എല്ലാം  മൂടൽ മഞ്ഞില്‍  അപ്രത്യക്ഷമാവാൻ തുടങ്ങി .  തികച്ചും  വിജനമായ  പ്രദേശം. കുറച്ചകലെ  നിർത്തിയ വണ്ടി  പോലും  ശരിക്കു കാണാന്‍  കഴിയാത്ത  വിധം  മഞ്ഞുമൂടി.
എനിക്കെന്തോ വല്ലാത്ത  ഭയം  തോന്നി.  ആകെ  ഒരു  ഒറ്റപ്പെടൽ. വെപ്രാളം.
താഴെ  കൊക്കയിലേക്കു വീണു പോവുമോ.? കൈകാലുകളിൽ വല്ലാത്തൊരു  വിറയൽ.
ഞാന്‍  വണ്ടിയുടെ  അടുത്തേക്കു  ഓടി.
അത്  വല്ലാത്തൊരു  അനുഭവമായി  തോന്നി. കനത്ത  ഇരുട്ടും  മൂടൽ മഞ്ഞുമെല്ലാം നാം ഒറ്റക്കാണ്  നിൽക്കുന്നതെങ്കിൽ നമ്മെ ഭയപ്പെടുത്തും. വണ്ടിയില്‍ കയറിയിരുന്നപ്പോഴും ചെവിയിൽ  കാറ്റിന്റെ  മുഴക്കം. ഞാന്‍  അൽപസമയം  വണ്ടിയില്‍  പുറത്തേക്ക്  നോക്കിയിരുന്നു. അപ്പോള്‍ മാത്രമാണ്  ആ വഴിയില്‍  ഞങ്ങള്‍  മാത്രമേ  ഉള്ളൂ  എന്ന  ബോധ്യം  വന്നത്‌.  വണ്ടി    പതുക്കെ  മുന്നോട്ടെടുത്തു  ചുരമിറങ്ങി തുടങ്ങി.  ലൈറ്റിട്ടിട്ടും അധികമൊന്നും മുന്നോട്ടു കാണാന്‍  വയ്യ.  അൽപദൂരം സഞ്ചരിച്ചപ്പോൾ  ചെറിയൊരു  ചാറ്റൽ മഴ. അന്തരീക്ഷം  തെളിഞ്ഞു.
താഴെ  കൊച്ചു വെള്ളച്ചാട്ടങ്ങളൊക്കെ കണ്ടു  ജാളിയായി താഴെയെത്തി.
വാഴക്കുളം  എത്തിയപ്പോഴാണ്  പൈനാപ്പിൾ ഓർമ്മ  വന്നത്‌.  കേരളത്തിൻറെ സ്വന്തം  പൈനാപ്പിൾ സിറ്റിയിലെ ഒരു  മൊത്തക്കച്ചവടക്കാരൻറെ  കടയില്‍ നിന്നും  10  കിലോ  അത്യാവശ്യം  പഴുത്ത  പൈനാപ്പിൾ വാങ്ങി  ഡിക്കിയിലിട്ടു. വാ..............ഹ്  അത്തറിനെ വെല്ലുന്ന  പൈനാപ്പിളിൻറെ സുഗന്ധം  വണ്ടിയില്‍.  കുറച്ചു  മുന്നോട്ടു പോയപ്പോള്‍  ഞാന്‍  വണ്ടി സൈഡാക്കി നിർത്തി. ആക്രാന്തം   വണ്ടിയിലുണ്ടായിരുന്ന പേനാക്കത്തി കൊണ്ട്  ഒരു  പൈനാപ്പിൾ
എടുത്തു  ചെത്തി.

വട്ടത്തിൽ അരിഞ്ഞ്  ഒരു കഷ്ണം  വായിലേക്കിട്ടു.
ഉം............. കൊള്ളാം. ...നല്ല  മധുരമുണ്ട്.

അങ്കമാലിയിലെത്തിയപ്പോൾ മനസ്സിലായി. രണ്ടു ദിവസം  കൊണ്ട്  നമ്മുടെ  നാടിനും  റോഡിനും  ഒരു  മാറ്റവും  വന്നിട്ടില്ല. അതേ ബഹളം.  അതേ  തിരക്ക്. Fm റേഡിയോയിലെ പാട്ടും  കേട്ട്  ഞങ്ങളും  ആ തിരക്കിലേക്ക് ഊളിയിട്ടു. സ്പീഡോമീറ്റർ  പതുക്കെ  100  കടന്നു.

വാഗമണ്‍  ഞാനിനിയും വരും  നിന്റെ  മടിത്തട്ടിലേക്ക്. ശുദ്ധമായ  വായുവും തേടി

നിശ്ശബ്ദത  തേടി

കൺകുളിർമ നല്കുന്ന  കാഴ്ചകള്‍  തേടി

ഒച്ചയും  ബഹളവുമില്ലാതെ ശാന്തമായി  വണ്ടിയോടിച്ചു പോവാൻ.

വാഗമണ്‍ യാത്ര 3

വരൂ നമുക്ക് മൂന്നാറിലെ വരയാടുകളെ കാണാം വാഗമണ്‍ കുന്നുകളിൽ വണ്ടിയോടിച്ചു പോവാം 3.
=================================

പാർക്കിൽ  നിന്നും  മുകളിലേക്കു  കയറും  തോറും  തണുപ്പും  കൂടുന്നുണ്ടെന്ന് എനിക്ക്  തോന്നി.  നീലക്കുറിഞ്ഞി  പൂക്കുന്ന  കാലത്ത്  ഇനി  ജീവിച്ചിരിപ്പുണ്ടെങ്കിൽ  ഒന്നു കൂടി  ഈ മല കയറി വരണം.  തായ്ലൻറിൽ നിന്നും കേരളം കാണാൻ വന്ന  അമ്മൂമ്മ  കൂടുതല്‍  വാചാലയായി  എന്നോട്  സംസാരിച്ചു  കൊണ്ടേയിരുന്നു. സത്യത്തിൽ  അവരുടെ  ലക്ഷ്യം  ശ്രീലങ്കയാണ്. 150  പേരുടെ  ഗ്രൂപ്പിലെ അംഗമാണവർ.

തായ്ലൻറിൽ  നായ്ക്കളെ  കൊന്നു  തിന്നാറുണ്ട്  എന്ന്  കേട്ടിട്ടുണ്ട്.  അമ്മൂമ്മ  തിന്നിട്ടുണ്ടോ ആവോ..? . ഏതായാലും  അവര്‍  കേരളത്തിലെ ക്കുറിച്ചും ഇവിടുത്തെ  ടൂറിസ്റ്റ്  പ്ലേസുകളെ കുറിച്ചും  എന്നോട് ചോദിച്ചു.

പിന്നെ പിന്നെ  എനിക്ക് മനസ്സിലായി  പ്രകൃതിയുടെ  സൗന്ദര്യം  നിശ്ശബ്ദമായി ക്ഷമയോടെ  ആസ്വദിക്കേണ്ട ഒന്നാണെന്ന്. കലപില  സംസാരിച്ച് വേഗത്തില്‍  കണ്ടു തീർക്കാവുന്ന ഒന്നും  തന്നെ  പ്രകൃതിയിലില്ല.

മലയായാലും,

താഴ്വരയായാലും

മഞ്ഞായാലും,

മഴയായാലും

പൂവുകളും

ചെടികളും

അരുവികളും

പുഴയും 

പക്ഷികളും

മൃഗങ്ങളും

എല്ലാം  എല്ലാം  സമാധാനത്തോടെ സന്തോഷത്തോടെ നോക്കിക്കാണുമ്പോൾ മാത്രമാണ്  മനോഹരമായ അനുഭവമായി  മാറുക.
ഒരു  എക്സിബിഷൻ പ്രതീക്ഷിച്ചു വന്നാല്‍  നിരാശരാവേണ്ടി വരും.

ഞാന്‍  അമ്മൂമ്മയോട് സലാം  ചൊല്ലി  വേഗത്തില്‍  മുന്നില്‍  നടന്നു. അൽപദൂരം  നടന്നപ്പോഴേക്കും റോഡ്  തീർന്നു. (തടഞ്ഞതാണ് ).
അതിനപ്പുറം  പ്രൈവറ്റ്  സ്ഥലമാണത്രേ .സ്ഥാനാർഥിയുടെ വണ്ടി  കയറി  പോവുന്നുണ്ടായിരുന്നു.  മുകളില്‍  ഒരു  ഗ്രാമമുണ്ട്.  അവിടെ  കുറെ  ജനങ്ങളും. ചില  കാഴ്ചകള്‍, ചില  ആളുകള്‍, ചില  സ്ഥലങ്ങള്‍  എല്ലാം  അങ്ങനെയാണ്.  അവ നമ്മുടെ  കാഴ്ചക്കും ചിന്തകള്‍ക്കും  അപ്പുറമായിരിക്കും.

തിരിച്ചു വരുമ്പോള്‍  പ്രകൃതിയുടെ  വ്യത്യസ്തമായ  ഭാവങ്ങള്‍  കാണുന്നുണ്ടായിരുന്നു.  വെയിലും മഴയും  മഞ്ഞും  കാറ്റും  മാറി  ഒരു  പകർന്നാട്ടം. പക്ഷേ  ആ  ഗ്രാമവും  അവിടെ  താമസിക്കുന്ന  ജനങ്ങളെ കുറിച്ചുള്ള ചിന്തകളും  എന്നെ  വിട്ടു  പിരിഞ്ഞിരുന്നില്ല.
സ്ഥാനാർഥിയുടെ  പരസ്യ ചിത്രം  കണ്ടിട്ട്  ആ  ഗ്രാമത്തിൽ  തമിഴ്  വംശജരായിരിക്കണം കൂടുതല്‍  എന്നെനിക്കു  തോന്നി.  എല്ലാം  തമിഴില്‍  എഴുതിയിരിക്കുന്നു.
അവര്‍ക്ക്  ഇതുവഴിയല്ലാതെ പുറം ലോകത്തെത്താൻ മറ്റു  വഴികള്‍  ഉണ്ടാവുമോ? .

അവിടെ  എത്ര  കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

ഇത്ര  കഠിനമായ  പരിതസ്ഥിതിയിൽ അവർക്കെങ്ങിനെയാണ് അവിടെ  പിടിച്ചു  നിൽക്കാൻ  സാധിക്കുന്നത്?.
എനിക്ക്  ഉത്തരം  കിട്ടിയില്ലെങ്കിലും  വായനക്കാർക്കു  അറിയുമായിരിക്കാം.പങ്കു വെക്കുക.

ഞങ്ങള്‍  തിരികെ  ബസ്  കയറുന്നതിനു വരിയില്‍ നിന്നു. ഞാന്‍  ഡ്രൈവര്‍ക്കരികിലെ സീറ്റിലിരുന്നു.
ഞാനും  ചെറിയൊരു  ഡ്രൈവര്‍  ആണെന്ന്  പറഞ്ഞപ്പോൾ ഡ്രൈവര്‍ക്കു വലിയ  സന്തോഷം. തമിഴ്  കലർന്ന മലയാളത്തിൽ അയാള്‍  ജീവിതവും  ജോലിയുടെയും അനുഭവങ്ങൾ  പങ്ക് വെച്ചു.
ഈ  റോഡും  ബസുകളും  പാർക്കുമെല്ലാം ഇത്ര  ഭംഗിയായി  നടത്തി കൊണ്ട്  പോവുന്നത് അവിടുത്തെ  ഒരു  സൊസൈറ്റിയാണ്. ടിക്കറ്റിൻറെ ഏകദേശം  25% ഗവണ്മെന്റിന്  ബാക്കി  ഈ സൊസൈറ്റിക്കും. മാന്യമായ  ഒരു  ഇടപാട് തന്നെയാണല്ലോ.  ക്യാമറ  ഫീസെല്ലാം മുഴുവന്‍  ഗവണ്മെന്റ് എടുക്കും.
ശരാശരി  ഒരു  ഡ്രൈവര്‍  ഒരു  ദിവസം  20 -22  ട്രിപ്പ്  എടുക്കും.  എങ്ങനെ  കണക്കു കൂട്ടിയാലും  ദിവസം  500 രൂപ  തികയില്ല.  അയാള്‍ പറഞ്ഞു  ചിരിക്കുന്നുണ്ടായിരുന്നു.
ഇനി  ഇത്  വനം വകുപ്പ്  നേരിട്ട്  നടത്തുമെന്നും അന്ന്  തരക്കേടില്ലാത്ത  ശമ്പളം  ലഭിക്കാന്‍  സാധ്യത  കാണുന്നുണ്ടെന്നും ഒരു  പ്രതീക്ഷയും.

മൂന്നാറിലെയും പാലക്കാടിലെയും തമിഴ് ജനതക്കും  നാഞ്ചിനാട്ടിലെയും (കന്യാകുമാരി ) നീലഗിരിയിലെയും മലയാളികള്‍ക്കും  കാസര്‍ഗോഡിലെ കന്നഡ സംസാരിക്കുന്നവർക്കുമെല്ലാം ഒരു  അന്യതാ ബോധമുള്ള പോലെ  തോന്നിയിട്ടുണ്ട്. ചിലപ്പോള്‍  എൻറെ  തോന്നൽ മാത്രമാവാം.

താഴെ  വലിയ  ക്യൂ  തന്നെയുണ്ട്.  പല ഭാഷയില്‍  പല വേഷത്തില്‍  പല  നിറത്തില്‍  അവര്‍  അവിടെ ടിക്കറ്റിനായി വരി  നിൽക്കുന്നു.
ഡ്രൈവറോട്  ബൈ  പറഞ്ഞ്  തായ്ലൻറ്  അമ്മൂമ്മയുടെ കൂടെ  ഒരു  സെൽഫി  എടുക്കാന്‍  മറന്നു പോയല്ലോ  എന്നോർത്ത് ഞങ്ങള്‍  വണ്ടിയെടുത്തു.

മൂന്നാര്‍. ........!.ഞാനിനിയും വരും. ഈ  കാടിനോടും മലകളോടും സംസാരിക്കാനല്ല. ഇവിടെ  ജീവിക്കുന്ന മനുഷ്യരോടു സംസാരിക്കാൻ.മലബാറുകാരെ പോലെ
തൊടുപുഴക്കാരെപ്പോലെ  മറ്റെല്ലാവരെയും പോലെ  നിങ്ങളും പറയണം. 

ഇതെന്തു  വിലയാണിഷ്ടാ....
നീ  ഒന്നൂടെ കുറക്കണട്ടാ.......

അതിലൊരു സന്തോഷമുണ്ട്. വാങ്ങുന്നവനും വിൽക്കുന്നവനും കണ്ടു നിൽക്കുന്നവനും ലഭിക്കുന്ന  സന്തോഷം.

ഇനി  വാഗമണ്‍ കുന്നുകളിൽ വണ്ടിയോടിച്ചു പോവാം.  നിങ്ങളുണ്ടാവില്ലേ കൂടെ   നിങ്ങള്‍ക്ക്  ഞാന്‍  ഇതാ ഈ   സീറ്റുകൾ ഒഴിച്ചിട്ടിരിക്കുന്നു.

വാഗമണ്‍ യാത്ര 2

വരൂ നമുക്ക് മൂന്നാറിലെ വരയാടുകളെ കാണാം വാഗമണ്‍ കുന്നുകളിൽ വണ്ടിയോടിച്ചു പോവാം  2.
=================================

ചെങ്കുത്തായ പാറകള്‍ തലയുയർത്തി  നിൽക്കുന്ന  കഷ്ടിച്ച്  ഒരു  ബസിനു  പോവാനുള്ള വീതിയുള്ള  റോഡിലൂടെ  ഞങ്ങളുടെ  ബസ്  മുകളിലേക്കു  കയറി  തുടങ്ങി. ഇടക്കുള്ള  ചെക്ക് പോസ്റ്റും  കഴിഞ്ഞു  മുകളിലേക്ക്. മുകളില്‍  ഉയര്‍ന്നു  നിൽക്കുന്ന  പാറക്കെട്ടുകൾ. അവയില്‍  നിന്നും  ചിതറിത്തെറിച്ചു  താഴേക്കു  പതിച്ചു  കൊണ്ടിരിക്കുന്ന  നീർച്ചാലുകൾ.

താഴെ  വിശാലമായ  അതിമനോഹരമായ ചായത്തോട്ടങ്ങൾ കണ്ണെത്താ  ദൂരത്തോളം  പരന്നു  കിടക്കുന്നു. എൻറെ  നാട്ടിലെ  (നിലമ്പൂര്‍ ) കാടുകളെ അപേക്ഷിച്ചു  നോക്കുമ്പോൾ ഇവിടെ  കാടേയില്ല. നഗ്നമായ  കുറെ  കുന്നുകള്‍  മാത്രം.  പക്ഷേ  ഇത്ര  വിശാലമായ  മനോഹരമായ  കാഴ്ചകള്‍  ഇവിടെ  മാത്രം.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രത്യേകിച്ചും  പ്രകൃതിയുമായി  കാടുമായി ബന്ധപെട്ട  സ്ഥലങ്ങള്‍  മനോഹരവും  സുഖകരവുമാവുന്നത് വന്നു  പോവുന്ന  സഞ്ചാരികൾക്കാണല്ലോ.
കനത്ത  മഞ്ഞും  തണുപ്പും  മഴയും  പ്രകൃതിയുടെ  നിമ്നോന്നതങ്ങളുമെല്ലാം
ആ പ്രദേശത്ത്  താമസിക്കുന്ന ആളുകളുടെ  ജീവിതം  ദുരിതപൂർണമാക്കുന്നു. അടിസ്ഥാന സൗകര്യ വികസന  കാര്യത്തിൽ  മൂന്നാര്‍  വളരെ  പിറകിലാണ്.  അതായത്  നമ്മുടെ  ആതിഥേയർ ബഹുഭൂരിഭാഗവും കടുത്ത  ദാരിദ്ര്യത്തിലാണ്. പക്ഷേ  അവരെ  ഒരിക്കലും  നാം കാണുന്നില്ലല്ലോ.
നല്ല  വീതിയുള്ള  റോഡുകള്‍, പാലങ്ങള്‍  നല്ല  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ താരതമ്യേന  കുറവാണ്.
ഞങ്ങളുടെ  ബസ് മുകളിലെത്തിയിരിക്കുന്നു. മുകളില്‍  മികച്ച ബാത്റൂം സൗകര്യങ്ങളോടു കൂടിയ  റിഫ്രെഷ്മെൻറ്റ് സെൻററുണ്ട്.
അരികില്‍  അവിടുത്തെ സൊസൈറ്റി  നടത്തുന്ന  ചെറിയൊരു  ഫുഡ് കോർട്ടും.
30 രൂപ വീതം കൊടുത്ത്  ഓരോ  ഐസ് വാങ്ങി.  ആ അരിച്ചിറങ്ങുന്ന തണുപ്പില്‍  മൂളിപ്പാട്ടു പാടി പതുക്കെ  കയറി  വരുന്ന  കോടമഞ്ഞിൽ മുങ്ങി  സന്ദര്‍ശകർക്കുള്ള ചാരു ബഞ്ചിലിരുന്ന്  ഐസ്  നുണഞ്ഞ്  ഞങ്ങള്‍  അൽപനേരം  ബാല്യകാല സ്മരണകളിലേക്ക് തിരിച്ചു പോയി.  ഉയരം കൂടുന്തോറും ചായക്ക്  മാത്രമല്ല  ഐസിനും സ്വാദ് കൂടും.
എൻറെ  കുട്ടികളെപ്പോലെയുള്ള കളി  കണ്ടിട്ടാവണം സ്വദേശികളും വിദേശികളും ഞങ്ങളെ കൈയുയർത്തിയും  പുഞ്ചിരിച്ചും വിഷ് ചെയ്തു മുകളിലേക്കു  കയറി  പോവുന്നുണ്ടായിരുന്നു.

ഇടയ്ക്ക്  ഇംഗ്ലണ്ടിൽ നിന്നും  അവരുടെ  നാടിന്റെ  പഴയ  കോളനി  സന്ദര്‍ശിക്കാനെത്തിയ സായിപ്പ്  ഞങ്ങളോടു  കുശലാന്വേഷണം നടത്തി. സായിപ്പിന് തീരെ  ഇംഗ്ളീഷ്  അറിഞ്ഞൂടാന്നു തോന്നുന്നു. സായിപ്പ്  പറയുന്നത്  എനിക്കും  ഞാന്‍  പറയുന്ന ഇംഗ്ലീഷ്  സായിപ്പിനും ഭൂരിഭാഗവും  മനസ്സിലായില്ല. ഭാഷാ പരിമിതി കൊണ്ട്  ഞങ്ങള്‍  പെട്ടെന്ന്  സംസാരം  അവസാനിപ്പിച്ചു.
പിന്നെയാണ്  തായ്ലൻറിൽ നിന്നും  വന്ന  അമ്മൂമ്മ ഞങ്ങള്‍ക്ക് കമ്പനി  തരാന്‍  വന്നത്‌. ആദ്യമേ  ഇംഗ്ലീഷ് ഭാഷയില്‍  അവർക്ക്  പ്രാവീണ്യം  കുറവായതിന് അവര്‍  സോറി  പറഞ്ഞു.  ഞാന്‍  എന്റെ  ഇംഗ്ലീഷ് പ്രാവീണ്യം ആലോചിച്ച്  അവരോട് പുഞ്ചിരിച്ചു.
ഞങ്ങള്‍  അവരോടൊന്നിച്ച് മുകളിലേക്കു  നടക്കാന്‍ തുടങ്ങി.
ഭാഷയുടെ  പരിമിതികൾ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നത് ഞാനറിഞ്ഞു. അവര്‍  പറയുന്നത്  എനിക്കും  ഞാന്‍  പറയുന്നത്  അവര്‍ക്കും  മനസ്സിലാവുന്നതിന് ഭാഷ  ഒരു  പ്രതിബന്ധമല്ലാതാവുന്നത് ഞാനറിഞ്ഞു. ഞാന്‍  പറഞ്ഞ  തമാശകള്‍  പോലും  അവര്‍  ആസ്വദിച്ചു ചിരിച്ചു.
ഞാന്‍  12 വർഷത്തിൽ  പൂക്കുന്ന  നീലക്കുറിഞ്ഞി യെ കുറിച്ച്  പറഞ്ഞപ്പോൾ അവര്‍  ജപ്പാനില്‍  പോയപ്പോള്‍  കണ്ട  ലാവണ്ടർ പൂ പാടങ്ങളെ കുറിച്ച്  പറഞ്ഞു. റോഡിലൂടെ  അലഞ്ഞു തിരിഞ്ഞു  നടക്കുന്ന  വരയാടുകള്‍ക്കിടയിലൂടെ ഞങ്ങള്‍  പതുക്കെ  മുകളിലേക്കു  നടന്നു  തുടങ്ങി

വാഗമണ്‍ യാത്ര 1

വരൂ  നമുക്ക്  മൂന്നാറിലെ  വരയാടുകളെ കാണാം
വാഗമണ്‍  കുന്നുകളിൽ വണ്ടിയോടിച്ചു പോവാം.
================================

മൂന്നാര്‍.  കേരളത്തിലെ  നീലഗിരി.

അടിമാലിയിലെ റൂമിൽ  നിന്ന്  അതിരാവിലെ  പുറപ്പെടുമ്പോൾ  സുന്ദരമായ  അതിലേറെ  ആധുനികമായ  ഒരു  ടൂറിസ്റ്റ്  പ്ലേസിനെ മനസ്സില്‍  കണ്ടിരുന്നു ഞാന്‍.  അംബരചുംബികളായ ഹോട്ടല്‍  ബിൽഡിംഗുകൾ. സമ്പന്നതയിൽ  നിറഞ്ഞ  നാട്ടുകാർ.  വിശാലമായ  യാത്ര  സൗകര്യങ്ങൾ. തീർച്ചയായും  എന്റെ  കച്ചവട താൽപര്യങ്ങൾക്ക് ഒരു  ചെറിയ  Space അതു  മാത്രമാണ്  യാത്രയുടെ  ലക്ഷ്യം.  സമയമുണ്ടെങ്കിൽ  ഇരവികുളം പാർക്കൊന്നു കാണാം.  ഇന്ത്യയിലെ  വലിയ  കൊടുമുടി (?) ആയ  ആനമുടി ഒന്ന്  കാണണം  that's all.

അൽപദൂരം സഞ്ചരിച്ചപ്പോൾ തന്നെ  എനിക്ക്  ബോധ്യമായി എൻറെ  പരിപ്പ്  ഇവിടെ  വേവില്ല.

പൊതുവേ ജനസംഖ്യ കുറവാണ്.  ഉള്ളവര്‍ക്ക് പർച്ചേസിംഗ് പവര്‍  കുറവ്.
നന്നായി  ടാർ ചെയ്തിട്ടുണ്ടെങ്കിലും ഇടുങ്ങിയ അപകടകരമായ  റോഡ്.  അഗാധമായ  കൊക്കകൾക്കും ചെരിവുകൾക്കും ഒരു  കൈവരിയുടെ തടവു പോലുമില്ല.
അവിടവിടെ  എസകവേറ്റർ നിർത്തിയതു  കണ്ടു.   റോഡ്  വീതി  കൂട്ടുകയാണെന്നു തോന്നി.
ഞാനെന്റെ  കച്ചവട ഫയല്‍  മടക്കി വച്ചു.  സഞ്ചാരിയുടെ വേഷമണിഞ്ഞു .

ഇരവികുളം  നാഷണല്‍  പാർക്കിൽ ടിക്കറ്റിനായി വരി  നില്ക്കുമ്പോൾ സമയം  10 മണി  എല്ലാവരും  വരിയില്‍  നിൽക്കണം.  ഇരിക്കാനും  സൗകര്യമുണ്ട്.
90 രൂപയാണ്  ടിക്കറ്റ്  നിരക്ക്. വിദേശികളും സ്വദേശികളുമായി വലിയ  ഒരു  നിര  തന്നെയുണ്ട്. ചെങ്കുത്തായ പാറകള്‍  ചായയും  സുഗന്ധവ്യഞ്ജനങ്ങളും കൃഷി  ചെയ്യുന്ന  വലിയ  തോട്ടങ്ങൾ. തണുത്ത  കാലാവസ്ഥ. മൂന്നാര്‍  കാഴ്ചകളേക്കാൾ ഒരനുഭവമാണ്. പ്രകൃതിയുടെ വ്യത്യസ്തമായ ഭാവങ്ങള്‍  നിർമിതികൾ നമ്മെ അത്ഭുതപ്പെടുത്തും.
ഞാനും  സുഹൃത്തും ടിക്കറ്റെടുത്ത് പാർക്കിലേക്കു പോവുന്ന  ബസ്സില്‍  കയറി.  എനിക്ക്  കൂട്ടിന് തായ്ലൻറിൽ നിന്നും കേരളം കാണാൻ വന്ന  ഒരു  അമ്മൂമ്മയുമുണ്ടായിരുന്നു.

അങ്ങിനെയും ചിലതുണ്ട്

അങ്ങിനെയും  ചിലതുണ്ട്
======================
ചാറ്റൽ മഴ  നമുക്കിഷ്ടമാണ്.

പെരുമഴയും നമുക്ക്  നല്ല  ഓര്‍മകള്‍ നല്‍കും.

അതു  പ്രളയമാകുമ്പോഴോ.....?

ഇളം കാറ്റ്  നമുക്കിഷ്ടമാണ്.

നല്ല  കാറ്റടിച്ചാലാണ് മാമ്പഴം  വീഴുക

അത്  കൊടുങ്കാറ്റായി മാറിയാലോ.....?

വൈദ്യുതി  ഇല്ലാതെ  കഴിയില്ലല്ലോ

ഇടിവാള്‍  ആയി  മാറുമ്പോഴോ..?

നമുക്കെല്ലാം അൽപം മതിയാവും

വെള്ളം  വെളിച്ചം  മഴ കാറ്റ്  സമ്പത്ത്‌

ആയുസ്സ്  ഭക്ഷണം  വസ്ത്രം  വാഹനം

മക്കള്‍  അറിവ്  സ്നേഹം  എല്ലാമെല്ലാം

അവ  അമിതമാവുമ്പോൾ

ചിലപ്പോള്‍  നമുക്ക് താങ്ങാന്‍  കഴിയണമെന്നില്ല

സ്റ്റാര്‍ ഹോട്ടല്‍

സ്റ്റാര്‍  ഹോട്ടല്‍
============

"ഇന്നൊന്നും നോക്കിയില്ല ഉച്ച ഭക്ഷണം  സ്റ്റാര്‍  ഹോട്ടലിൽ  നിന്നു തന്നെ  കഴിച്ചു "

നാരായണന്‍  അഭിമാനത്തോടെ  പറഞ്ഞു.

"എന്താ  കഴിച്ചത്. ....? "  ഞാന്‍.

"ചിക്കന്‍  ബിരിയാണി "

"എത്രയാ  ബില്ല്...? "

"നൂറു  രൂപ "

സ്റ്റാർ ഹോട്ടലിൽ  നിന്നും  ചിക്കന്‍ ബിരിയാണിക്കു നൂറു  രൂപ. ......കൊള്ളാം. ....ഫൈവ് സ്റ്റാര്‍  ഹോട്ടലിൽ  നിന്നായിരുന്നോ....?

ഞാന്‍.

"അതൊന്നും ഞാന്‍  എണ്ണി നോക്കിയില്ല "

അല്ല  അവനെ  കുറ്റം  പറഞ്ഞിട്ട് കാര്യമില്ല.  ക്രിസ്മസ്  കാലമല്ലേ. ..എല്ലാ  ഹോട്ടലും  സ്റ്റാര്‍  ഹോട്ടല്‍  ആണ്.  ചിലത് 8 സ്റ്റാർ വരെ  തൂക്കിയിട്ടുണ്ട്.