Friday, December 25, 2015

ഡെന്നിസ് 3

💚💚💚💚💚 ഡെന്നിസ് 3💖💖💖💖💖💖

"ഡെന്നിസ് ......നിങ്ങൾക്ക്  എന്നെ സഹായിക്കാനാവുമോ.......? "

ശ്രുതി  വിളിച്ചു  ചോദിച്ചു.

ഡെന്നിസ്  തിരിഞ്ഞു നിന്നു. അവള്‍  അവന്റെ  സമീപത്തേക്കു നടന്നു.

"എനിക്ക്  നഷ്ടമായതെല്ലാം തിരിച്ചു  കിട്ടുമോ ഡെന്നിസ്. ....?."

"എൻറെ  കരിയർ  എന്റെ  സന്തോഷം  ജീവിതം  അഭിമാനം  വിശുദ്ധി ഇതൊക്കെ  എനിക്ക്  തിരിച്ചു  പിടിക്കാൻ  കഴിയുമോ. .....? "

അവൻ  അവളുടെ  മുഖത്തേക്കു നോക്കി  അൽപനേരം  നിന്നു.
പാറിപ്പറന്ന  മുടിയും  മുഷിഞ്ഞ വസ്ത്രങ്ങളും  കരഞ്ഞു കലങ്ങിയ  കണ്ണുകളും  അവളെ  ഒരു  ഭ്രാന്തിയെ പ്പോലെ തോന്നിച്ചു. 

"ജീവിതം  നഷ്ടമായതു തിരിച്ചു  പിടിക്കാനുള്ളതല്ല. പുതിയ ഒന്ന് സൃഷ്ടിക്കാനുള്ളതാണ്.നമ്മുടെ  പരാജയങ്ങൾ നമ്മുടെ  പിഴവുകള്‍  ആണ്. തിരുത്താൻ കഴിയുന്ന  പിഴവുകള്‍. വേട്ട മൃഗങ്ങളുടെ ആക്രമണം  കൊണ്ട്  ഉണ്ടാകുന്നത്  മുറിവുകളാണ്. അത്  കവര്‍ന്നെടുക്കാൻ
ശ്രമിക്കുന്നത് നമ്മുടെ  ശരീരമാണ്.മാംസമാണ്. വിശുദ്ധിയല്ല.
ഒരാള്‍ അൽപം  ചെളിയെറിഞ്ഞാൽ തീർന്നു പോവുന്ന  എന്തു ശുദ്ധിയാണ് നമുക്കുള്ളത്. അതെല്ലാം  കഴുകി  കളഞ്ഞാൽ തീരുന്ന അശുദ്ധികൾ മാത്രം"

അവൾ അവന്‍റെ കണ്ണുകളിലേക്കു  നോക്കി  നിന്നു.

" മനസ്സിനേറ്റ മുറിവുകള്‍. ..അതുണക്കാൻ കാലങ്ങള്‍ വേണം. മറവി  ചിലപ്പോള്‍  അതിനെ മായ്ച്ചു കളഞ്ഞേക്കും. അതിൻറെ  പ്രസക്തി  കാലക്രമത്തിൽ നഷ്ടമായേക്കും. വരൂ  ജീവിതം  കൊണ്ട്  പ്രതികാരം ചെയ്യാം.
അല്ലെങ്കിൽ  മറ്റൊരു  ജീവിതം  സൃഷ്ടിച്ചെടുക്കാം......."

അവന്‍  ഒരു  പ്രത്യേക രീതിയില്‍  വിസിലടിക്കാൻ തുടങ്ങി.  കാലിക്കൂട്ടങ്ങൾ  കാട്ടിൽ നിന്നിറങ്ങി  ആ പുൽമേടിൽ  അവർക്ക്  ചുറ്റും കൂടി  നിന്നു. ആ അനുസരണ അവളെ  അത്ഭുതപ്പെടുത്തി.
ഡെന്നിസ്  പണ്ടു  കാലി മേച്ചു നടന്ന  കൃഷ്ണനെ പോലെ  തോന്നി  അവൾക്ക്. പശുക്കിടാങ്ങൾ അവർക്ക്  ചുറ്റും  തുള്ളിച്ചാടി നടന്നു.  ചിലതിനെയെല്ലാം അവന്‍  പിടിച്ചു  ഉമ്മ വെക്കുന്നുണ്ടായിരുന്നു. അവ  കയ്യില്‍  നക്കിയും അവരെ മുട്ടിയിരുമ്മിയും സ്നേഹം  പ്രകടിപ്പിച്ചു.
ഇയാള്‍  ഒരു  സാധാരണ മനുഷ്യന്‍  അല്ല എന്നവൾക്കു തോന്നി.
അവയെ  തെളിച്ചു  കൊണ്ട്  പോവുന്നതിനു പകരം  അവൻ മുന്നില്‍ നടന്നു .കുസൃതികള്‍ ആയ  ചില  ആട്ടിന്‍  കുട്ടികള്‍  അവരുടെ മുന്നില്‍  ചാടി  ഓടുന്നുണ്ടായിരുന്നു. പിന്നില്‍  കാലിക്കൂട്ടങ്ങൾ  അവരെ  പിൻതുടർന്നു.
താന്‍  വേറൊരു  ലോകത്താണ്  എന്നവൾക്കു തോന്നി.  പറഞ്ഞറിയിക്കാനാവാത്ത ഒരു  അനുഭൂതി  തന്നിൽ നിറയുന്നത് പോലെ.
അവൾ മുന്നിൽ ചാടി  ഓടുന്ന ഒരു  ആട്ടിന്‍ കുട്ടിയെ പിടിച്ചുയർത്തി. അത്  കുതറി മാറി  മുന്നിലേക്കോടി. അകലെ  കാലികളുടെ ഉടമസ്ഥർ അവരെ  കാത്തു നിൽക്കുന്നതവർ കണ്ടു.
അസ്തമയസൂര്യൻ പടിഞ്ഞാറ്  പൂർണവളയത്തിൽ ചുവന്നു  നിന്നു. പക്ഷികള്‍  കൂട്ടം കൂട്ടമായി  കൂടു തേടി  തിരിച്ചു  പറക്കുന്നുണ്ടായിരുന്നു. തെളിഞ്ഞ നീലാകാശവും  പറന്നു  പോവുന്ന  കിളികളും തങ്ങള്‍ക്കു പിന്നില്‍  കൂട്ടം  ചേര്‍ന്ന്  വരുന്ന  വളർത്തു മൃഗങ്ങളും എല്ലാം  ഒരു  മനോഹരമായ  കാഴ്ചയായി അവൾക്ക് തോന്നി.
****************************************
രാത്രി  അവളിലെ  മാറ്റം അവളുടെ  അഛമ്മ  ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പതുക്കെ  ആ മുഖത്തെ  പ്രകാശം  തിരിച്ചു  വരാന്‍ തുടങ്ങിയിരിക്കുന്നു. അന്നു രാത്രി  അവൾ കാലിക്കൂട്ടങ്ങൾ മേഞ്ഞു നടക്കുന്നത് സ്വപ്നം കണ്ടു.  അവക്ക്  നടുവിലൂടെ  അവൾ നടക്കുന്നതും. അതൊരു  അത്ഭുതലോകമായിരുന്നു. ആലീസിൻറെ അത്ഭുതലോകം പോലെ. അവൾ  ഉറക്കത്തിൽ  പൊട്ടിച്ചിരിക്കുന്നത് രാജേശ്വരിയമ്മ നോക്കി നിന്നു.

No comments:

Post a Comment