വെള്ളം കുടിക്കുന്ന കിണര്‍
========================
താൻ വിലക്കു വാങ്ങാന്‍ ഉദ്ദേശിച്ച പ്ലോട്ടിൻറെ ഫോട്ടോ കണ്ടതോടെ സജീവിന് സംഗതി ഇഷ്ടമായി. മല മുകളില്‍ വിശാലമായ ഭൂമി.
ഇതു മതി. ഇനി മലരാണ്യത്തിലെ വെയിലുകൊള്ളൽ അവസാനിപ്പിക്കാം. വല്ല ഇഞ്ചിയോ മഞ്ഞളോ മറ്റു പച്ചക്കറികളോ കൃഷി ചെയ്ത് നാട്ടില്‍ തന്നെ ജീവിതം രക്ഷപെടുത്താൻ സാധിക്കും. മലക്കു മുകളില്‍ 4 ഏക്കർ ഭൂമി. ബ്രോക്കര്‍ പറഞ്ഞതനുസരിച്ച് എന്തു നട്ടാലും വളം ചെയ്യാതെ തന്നെ നല്ല വിളവ് കിട്ടാന്‍ സാധ്യതയുള്ള മണ്ണ്. സജീവന്‍ വീണ്ടും ഫോണിലെ ഫോട്ടോകള്‍ പരിശോധിച്ചു.
പിന്നെ അഡ്വാന്‍സ് കൊടുത്തു കച്ചവടം ഉറപ്പിക്കാൻ പറഞ്ഞു. താനൊരു മാതൃകാ കർഷകനാവാൻ പോവുകയാണ്.
അന്നാദ്യമായി അവന് മാർക്കറ്റിൽ കണ്ട
പച്ചക്കറികളോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. ബാക്കി പണം കൊടുക്കുന്നതിനുള്ള ഡേറ്റ് ഉറപ്പിച്ചതിന് ശേഷമാണ് സജീവൻ നാരായണനെ വിളിച്ചത്.
സജീവന്‍ തൻറെ പദ്ധതി അവനോടു വിശദീകരിച്ചു. താന്‍ വരുമ്പോഴേക്കും സ്ഥലത്തെ കാടെല്ലാം വെട്ടി വൃത്തിയാക്കി സ്ഥലത്തുള്ള കിണര്‍ ഒന്നു പടുത്ത് തേച്ചിടണം.
നാരായണന്‍ സംഗതി കുറച്ചു ബംഗാളികളെ ഏൽപിച്ചു.
സജീവന്‍ വന്നതിന് ശേഷമാണ് നാരായണനും സ്ഥലം കാണുന്നത്. ഒരു വാഹനം കൊണ്ട് വരാനുള്ള വഴി പോലുമില്ല. കല്ലും മുള്ളും പാറക്കെട്ടുകളും താണ്ടി അവര്‍ ഒരുവിധം പ്ലോട്ടിലെത്തി.
ബംഗാളികൾ കാടെല്ലാം വെട്ടി വെടിപ്പാക്കിയിട്ടുണ്ട്. കിണർ നന്നാക്കിയെടുത്ത് സിമന്റ് തേച്ചു വെള്ള പൂശിയിരിക്കുന്നു.
പക്ഷേ കിണറ്റിലേക്ക് എത്തി നോക്കിയ സജീവൻറെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി.
കിണറിൽ ഒരു തുള്ളി വെള്ളമില്ല. താഴെ പാറ മുഴച്ചു നിൽക്കുന്നു.
അപ്പോള്‍ വെള്ളമില്ലാത്ത കിണർ ആണോ ബംഗാളികൾ കെട്ടിപ്പൊക്കി പെയിന്റ് അടിച്ചു വച്ചിരിക്കുന്നത്. .?
അവന്‍ നാരായണനെ നോക്കി.
നാരായണന്‍ കൈ മലർത്തി . താന്‍ അറിഞ്ഞിരുന്നില്ല.
മഴക്കാലത്തു പോലും അതിൽ വെള്ളം ഇല്ലാത്തതു കൊണ്ടാണത്രേ അവിടെ കൃഷിയൊന്നും ചെയ്യാത്തത്....
തന്റെ കർഷകശ്രീ അവാർഡ് .....
മികച്ച കർഷകനായുള്ള ടീവിയിലെ അഭിമുഖം ....
കീടങ്ങളെ എങ്ങനെ നിയന്ത്രിക്കാം...
റേഡിയോയിലെ തൻറെ ചോദ്യോത്തര പരിപാടി......
തൻറെ ഇതുവരെയുള്ള സമ്പാദ്യം.....
സജീവനു തല ചുറ്റുന്നത് പോലെ തോന്നി.അവൻ വെറുതെ വിയർത്തു കുളിച്ചു.
ബ്രോക്കര്‍ പറ്റിച്ചതാണ് .
ഇനിയീ മാരണം എങ്ങനെ തലയില്‍ നിന്നൊഴിവാക്കും..?
അവർ തല പുകഞ്ഞാലോചിച്ചു .
"നാരായണാ. ..നീ. .?. "
" നീ കിണറു ചുറ്റും കെട്ടി വൃത്തിയാക്കാൻ പറഞ്ഞു. ...ഞാനതു ചെയ്തു. ...."
അവന്‍ നിസ്സഹായതയോടെ കൈ മലർത്തി .
അവസാനം നാരായണന്‍ ഈ കാര്യം ഗുണ സാധു രവിയോടു പറഞ്ഞു.
ആത്മീയത ജാതിമത ഭേദമന്യേ മൊത്തമായും ചില്ലറയായും വിൽപന നടത്തിക്കൊണ്ടിരിക്കുന്ന അവൻ ഈ സ്ഥലം സജീവൻറെ പിരടിയിൽ നിന്നും ഒഴിവാക്കിക്കൊടുക്കാൻ വല്ല കുരുട്ടു ബുദ്ധിയും കണ്ടെത്തിയെങ്കിലോ...?.
സജീവൻ ഇത്രയും കാലം ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണ്. അറിഞ്ഞു കൊണ്ടല്ലെങ്കിലും താനും ഇതില്‍ കുറ്റക്കാരനാണ്.
ഗുണസാധു വെള്ളപൂശിയ കിണറിന്റെ പടവിൽ പിടിച്ചു നിന്നു കൊണ്ട് ഗാഢമായ ചിന്തയിലാണ്ടു .
" ഒരു വഴിയുണ്ട്. .."
അവന്‍ തൻറെ നീണ്ട താടി രോമങ്ങളിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.
"എന്തു വഴി ....? "
നാരായണനും സജീവനും ഒരുമിച്ചാണ് ചോദിച്ചത്.
"ഈ കിണര്‍ ഒരു സാധാരണ കിണര്‍ അല്ല. ...."
" ങ്ഹേ. .....!!!"
അവന്‍ ഒരു യോഗിയെപ്പോലെ കണ്ണടച്ചു കൊണ്ട് പറഞ്ഞു.
" മനസിലായില്ല. തെളിച്ചു പറ. !.."
"അതായത് കടുത്ത മഴക്കാലത്തു പോലും ഒരു തുള്ളി വെള്ളം ഉണ്ടാവാത്ത ഈ കിണറിന് ചില ദിവ്യ ശക്തികള്‍ ഉണ്ട്......"
"എന്തു ദിവ്യശക്തി...? .....അതെപ്പോഴുണ്ടായി...?
.രവീ. .നീ ഞങ്ങളെയും പറ്റിക്കുമോ...? "
സജീവന്‍ ചോദിച്ചു.
"തനിക്ക് സ്ഥലം വിറ്റൊഴിവാക്കണ്ടേ...?
"വേണം. ."
"ങ്ഹാ അപ്പോള്‍ ചില കളികള്‍ ഒക്കെ കളിക്കേണ്ടി വരും....."
....നീയൊക്കെക്കൂടി കഥ പാടി നടക്കാതിരുന്നാൽ മതി. "
അവന്‍ വീണ്ടും താടിയിൽ വിരലോടിച്ചു.
പിറ്റേന്ന് താഴെ റോഡില്‍ ഒരു വലിയ ഫ്ലക്സ് ഉയര്‍ന്നു.
"അത്ഭുതസിദ്ധികൾ ഒളിഞ്ഞിരിക്കുന്ന വെള്ളം കുടിക്കുന്ന കിണറിൽ ഒരു കുടം വെള്ളം കമിഴ്ത്തൂ.... നിങ്ങളുടെ ജീവിതയാത്രയിലെ വിഘ്നങ്ങൾ നീക്കിക്കളയൂ....."
നാട്ടുകാർക്ക് സംഗതി തമാശയായിട്ടു തോന്നി. പക്ഷെ കിണര്‍ കാണാന്‍ ആളുകള്‍ മല കയറാന്‍ തുടങ്ങി.
രവി കിണറിൻറെ വെള്ള പൂശിയ സിമന്റ് കെട്ടിൽ ആർക്കും മനസ്സിലാവാത്ത ചില പെയിന്റിങുകളും വരച്ചു ചേര്‍ത്തു .
സജീവനും നാരായണനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു.
പതുക്കെ കിണര്‍ ചർച്ചാ വിഷയം ആവാന്‍ തുടങ്ങി. കിണറിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടായി.സ്ഥലം ആരുടെ പക്കലാണെന്ന് നാട്ടില്‍ അധികം ആർക്കും അറിയാതിരുന്നതുകൊണ്ട് സജീവനെ ആരും ചോദ്യം ചെയ്തില്ല. അവര്‍ രവിയുടെ വീട്ടിലേക്കു നടന്നു.
"രവിയെവിടെ ....?"
" ആരു വന്നാലും ഇന്നു കാണാന്‍ പറ്റില്ല . ധ്യാനത്തിലാണെന്നു പറയാന്‍ പറഞ്ഞേക്കുവാ......"
ഉടുത്തിരിക്കുന്ന കൈലിയിൽ നനഞ്ഞ കൈകള്‍ തുടച്ചു കൊണ്ട്
അവൻറെ അമ്മ പറഞ്ഞു. നാരായണന് ചിരിയാണ് വന്നത്.
ഞങ്ങള്‍ പുറത്തുള്ളോരല്ല. അവന്‍റെ കൂട്ടുകാരാ. ...അവനേതു റൂമിലാണ് ധ്യാനിക്കുന്നത് ....? "
സജീവന്‍ രവിയുടെ അമ്മയോടു ചോദിച്ചു.
അടച്ചിട്ട മുറിയില്‍ രവി എന്തോ കാര്യമായ ജോലിയിലാണ്.
ഡാ. ..രവീ. ...സജീവനാണ്...വാതില്‍ തുറക്ക് ...."
അവര്‍ ഉറക്കെ വാതിലിൽ തട്ടി ക്കൊണ്ട് പറഞ്ഞു.
" നിനക്കെന്താ രഹസ്യമായി ഒരു ധ്യാനം. ...? "
അവർ അകത്തു കടന്നു കൊണ്ട് ചോദിച്ചു.
" അതൊക്കെയുണ്ട് വാ പറയാം. ...എന്തായി നമ്മുടെ കിണര്‍. ആളുകള്‍ വന്നു തുടങ്ങിയോ...? "
അവൻ ആകാംക്ഷയോടെ ചോദിച്ചു.
" ആളുകള്‍ക്കൊക്കെ ഒരു പുഛമാണ്..."
നാരായണന്‍ പറഞ്ഞു.
"അതു കാര്യമാക്കണ്ട.....ഇതു നോക്ക് നമ്മുടെ കിണറിൻറെ പുതിയ പരസ്യമാണ്...."
അവര്‍ കമ്പ്യൂട്ടർ സ്ക്രീനിലെ നോട്ടീസ് വായിച്ചു. അതിങ്ങനെയായിരുന്നു .
പ്രബുദ്ധരായ പ്രിയ മലയാളികളേ. ....
നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്തു കൊണ്ട് ഒരു അന്ധവിശ്വാസ കേന്ദ്രം കൂടി ഇവിടെ ആരംഭിക്കാൻ നമ്മള്‍ അനുവദിക്കരുത്. കിണർ സ്ഥാപകരുടെ യുക്തിരഹിത വാദങ്ങൾ സമൂഹമധ്യത്തിൽ തുറന്നു കാട്ടുന്നതിനു വേണ്ടിയാണ് ഈ നോട്ടീസ്.
1. ആ പൊട്ടക്കിണറ്റിൽ ഒരു കുടം വെള്ളം കമിഴ്ത്തിയാൽഒരുപാട് ചികിത്സകൾ ചെയ്തിട്ടും കുട്ടികള്‍ ഉണ്ടാവാത്ത ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യം ഉണ്ടാകുമത്രേ.
ചോദ്യം ഇതാണ്. .......
ഇതു വിശ്വസിക്കാൻ മാത്രം വിഡ്ഢികള്‍ ആണോ വിദ്യാസമ്പന്നരായ കേരള ജനത. ..?
2. ഏതു തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ ആയാലും പ്രമോഷനും ശമ്പള വര്‍ധനവിനും വ്യക്തമല്ലാത്ത എന്തെങ്കിലും തടസം നേരിടുന്ന ആളാണോ നിങ്ങള്‍...... ? എങ്കില്‍ അതിരാവിലെ കുളിച്ചു ശുദ്ധമായി തുടർച്ചയായി രണ്ടു ദിവസം മലകയറി വെള്ളം കമിഴ്ത്തിയാൽ തടസങ്ങൾ മാറിക്കിട്ടുമത്രേ ...
തെമ്മാടിത്തരം എന്നല്ലാതെ എന്താണ് ഇതിനെ വിശേഷിപ്പിക്കുക?.."
നോട്ടീസ് കിണറിനെതിരെ കത്തിക്കയറുകയാണ്.
"അല്ല രവീ....ഇങ്ങനെ നമ്മള്‍ തന്നെ എതിര്‍ നോട്ടീസ് അടിച്ചിറക്കിയാൽ കച്ചവടം പൂട്ടേണ്ടി വരില്ലേ..? "
നാരായണൻ മോണിട്ടറിൽ നിന്നും കണ്ണെടുത്ത് രവിയെ നോക്കി.
"മണ്ടാ കിണറിൻറെ ദിവ്യാത്ഭുതങ്ങൾ പരസ്യം ചെയ്യാന്‍ ഏറ്റവും നല്ലത് അതിനെതിരെ പരസ്യം ചെയ്യുന്നതാണ് ..."
അടുത്ത സുപ്രഭാതത്തിൽ കിണറിനെതിരെയുള്ള നോട്ടീസ് നാടാകെ പ്രത്യക്ഷപ്പെട്ടു.
നാട്ടുകാർക്ക് കണ്ടു പരിചയമില്ലാത്ത കുറെ ആളുകള്‍ കിണറിനെതിരെ തെരുവില്‍ സമരം നടത്തി.
അന്ധവിശ്വാസങ്ങൾക്കെതിരെ ആരൊക്കെയോ ഘോരഘോരം പ്രസംഗിച്ചു .
സന്ധ്യാനേരത്ത് എല്ലാവർക്കും കൂലി കൊടുത്തു കൊണ്ട് രവി അവരെ പറഞ്ഞയക്കും.
സമരം പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തതോടെ കിണര്‍ പ്രസിദ്ധി നേടി.
സന്ദർശകരുടെ എണ്ണം വര്‍ധിച്ചു തുടങ്ങി.
താഴ്വാരത്ത് വെള്ളം നിറച്ച കുടങ്ങൾ വിൽക്കുന്ന കടകൾ പ്രത്യക്ഷപ്പെട്ടു.
മുകളില്‍ വിശ്രമ കേന്ദ്രങ്ങളും ഭക്ഷണശാലകളും വന്നു.
തീർഥാടകരെ മുകളില്‍ എത്തിക്കുന്നതിനുള്ള സേവാസംഘങ്ങൾ രൂപീകരിക്കപ്പെട്ടു.
അഞ്ചു വര്‍ഷം പിന്നിട്ടു.
**************************************
കിണര്‍ പരിപാലന സമിതിയുടെ ഒരു സുപ്രധാന യോഗം നടക്കുകയാണ്.
പ്രധാന തീരുമാനങ്ങളിൽ ചിലത് താഴെ പറയുന്നവയായിരുന്നു .
1. തീർഥാടക ബാഹുല്യം കാരണം വീർപ്പുമുട്ടുന്ന കിണറിനു സമീപമുള്ള ഫ്ളാറ്റുകളുടെയും വിശ്രമകേന്ദ്രങ്ങളുടെയും എണ്ണം അടിയന്തരമായി ഇരട്ടിയാക്കുക.
2 . കുടം കമിഴ്ത്താൻ എത്തിച്ചേരാൻ കഴിയാത്ത വിശ്വാസികളെ സഹായിക്കുന്നതിനായി ആരംഭിച്ച ഓൺലൈൻ സൗകര്യം ഏതെങ്കിലും മൾട്ടി നാഷണല്‍ കമ്പനിയെ ഏൽപിച്ച് സേവനം വിപുലീകരിക്കുക .
3. സമിതിയുടെ കീഴില്‍ പ്രവർത്തിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൂടുതല്‍ വിഭാഗങ്ങളെ ഉൾപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കുക .
4. കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക.
5. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിദേശ തീർഥാടകർക്കും വി ഐപി വിശ്വാസികൾക്കും സൗകര്യപ്രദമായ വിധത്തില്‍ ഹെലിപ്പാഡ് സ്ഥാപിക്കുക.
സജീവന്‍ ദുബായിലെ തൻറെ വില്ലയിൽ ഇരുന്നു കൊണ്ട് വീഡിയോ കോൺഫറൻസിലൂടെ യോഗത്തില്‍ പങ്കെടുത്തു.
കിണർ പരിപാലന സംഘം ആജീവനാന്ത ട്രസ്റ്റികളായ നാരായണനും രവിയും കിണറിൽ നിന്നും മലഞ്ചെരിവിലെ പാറക്കെട്ടുകൾക്കിടയിലൂടെ പുറത്തേക്കൊഴുകുന്ന തീർഥജലം ശുദ്ധീകരിച്ച് വിശ്വാസികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനായി ആരംഭിച്ച കുപ്പി വെള്ള നിർമാണ യൂനിറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി പോവാൻ ഉള്ളത് കൊണ്ട് യോഗനടപടികൾ അവസാനിച്ചതായി അറിയിച്ചു.