Thursday, February 4, 2016

ഡെന്നിസ് 7

💝💝💝💝 ഡെന്നിസ്  7 💖💖💖💖💖💖

ശ്രുതി  വേഗത്തില്‍  ഡെന്നിസിൻറെ വീടു  ലക്ഷ്യമാക്കിനടന്നു.
ഇന്ന്  ഡെന്നിസിനോടെല്ലാം തുറന്നു  പറയണം.  താന്‍  രാജേഷ്  ജീവനുമായി പ്രണയത്തിലായത്. അവന്‍റെ  പ്രലോഭനങ്ങളിൽ വഴങ്ങി തൻറെ  മനസ്സും  ശരീരവും  അവനു  സമർപ്പിച്ചത്. പക്ഷേ  അവൻറെ  ചതി അതാണു  തൻറെ  ജീവിതവും  കരിയറും തകര്‍ത്തത്. തന്നെ  ഉപയോഗപ്പെടുത്തുക മാത്രമല്ല  തന്നെ  അവൻ  കൂട്ടുകാർക്കു വിൽക്കാൻ  കൂടി  ശ്രമിച്ചു.  തന്റെ  നഗ്ന ചിത്രങ്ങൾ  കാണിച്ചു  ഭീഷണിപ്പെടുത്തി. അതോടെ  തൻറെ എല്ലാ  പ്രതീക്ഷകളും നഷ്ടമായി.  താനടക്കം ആറു  പെൺകുട്ടികൾ അവന്‍റെയും സംഘത്തിൻറെയും വലയിൽ  അകപ്പെട്ടു.  നിഷ  അവളുടെ  ചിത്രങ്ങൾ  നെറ്റിൽ പ്രചരിച്ചതോടെ  അപമാനഭാരത്താൽ ആത്മഹത്യ ചെയ്തു.  തനിക്കും  മരണമല്ലാതെ മറ്റൊരു  മാര്‍ഗമുണ്ടായിരുന്നില്ല.  അതിനാണ്  താനീ ഗ്രാമത്തിലേക്കു  വന്നത്‌.  തന്റെ  മരണം  ചിലപ്പോള്‍  അഛൻറെ  ടൗണിലെ  നിലനിൽപിനേയും ജോലിയേയും ബാധിക്കുമെന്നു തോന്നിയതിനാലാണ് താന്‍  മരണത്തിന് ഈ മലയോര  ഗ്രാമം  തിരഞ്ഞെടുത്തത്. പക്ഷേ  ഡെന്നിസ്  അവൻറെ  സാന്നിധ്യം, ഇടപെടലുകൾ തൻറെ  ചിന്തകളെ മാറ്റിമറിച്ചു.
   അവനു  സാധിക്കുമായിരിക്കും തനിക്കൊരു  വഴി  പറഞ്ഞു  തരാന്‍.  എനിക്കെൻറെ നഷ്ടമായ ജീവിതം തിരിച്ചു പിടിക്കാൻ.  എൻറെ  കൂട്ടുകാരെ  അപകടത്തിൽ നിന്നും  രക്ഷിക്കാൻ.  അവള്‍  പരമാവധി  വേഗതയില്‍  ഡെന്നിസ്  താമസിക്കുന്ന  വീട്ടിലേക്കു  നടന്നു.

ശ്രുതി  ഗേറ്റിനടുത്ത്  എത്തിയപ്പോഴേക്കും  ഡെന്നിസ്  ഒരു  ബൈക്കുമായി  റോഡില്‍  ഇറങ്ങിയിരുന്നു.

"എവിടെ  പോവുന്നു....... ?

അവന്‍  ശ്രുതിയോട്  ചോദിച്ചു.

" അതു തന്നെയാണ്‌  ഞാനും  ചോദിക്കുന്നത്. എവിടെ  പോവുന്നു. ...? "
ശ്രുതി  തിരിച്ചു  ചോദിച്ചു.

" പ്രത്യേകിച്ചു ജോലിയൊന്നുമില്ലെങ്കിൽ വാ. .. നമുക്കൊരിടം വരെ പോവാനുണ്ട്. "
അവന്‍  ക്ഷണിച്ചു.

അധിക ദൂരം  പോവും  മുന്നെ   റോഡരികിൽ  പാർക്കു ചെയ്ത ഒരു  ജീപ്പിനരികെ അവന്‍  ബൈക്ക്  നിര്‍ത്തി. ഡെന്നിസ് ശ്രുതിയോട്  ജീപ്പിൽ കയറാന്‍  ആവശ്യപ്പെട്ടു.
അവൾക്കൊന്നും  മനസ്സിലായില്ലെങ്കിലും  അവനോടൊപ്പം ജീപ്പിൽ കയറിയിരുന്നു.  അതിനകത്ത്  ഡെറ്റോളിൻറെയും ആശുപത്രി മരുന്നുകളുടെയും  മണമുണ്ടായിരുന്നു. അവൾ കൂടെയുള്ളവരെ നോക്കി.  ഒരാള്‍  നഴ്സാണെന്നു തോന്നി.  മുന്നില്‍  ഒരാള്‍  ഡ്രൈവറുമായി  എന്തൊക്കെയോ  പറഞ്ഞു ചിരിക്കുന്നു.  മരുന്നു  പെട്ടിയിൽ എഴുതി  വച്ചത്  അവൾ പതുക്കെ  വായിച്ചു.

"പാലിയേറ്റീവ് കെയര്‍ "

അത്  പാലിയേറ്റീവ്  കെയര്‍  വളണ്ടിയര്‍മാരുടെ വാഹനമായിരുന്നു. അവര്‍  ആരെയോ  ശുശ്രൂഷിക്കാൻ  പുറപ്പെട്ടിരിക്കുകയാണ്. വണ്ടിയില്‍  ഉള്ളവര്‍  ശ്രുതിയെ  നോക്കി  പുഞ്ചിരിച്ചു.

" ശ്രുതിയല്ലേ......"

നഴ്സ്  ചോദിച്ചു.

"അതേ ........ എങ്ങനെ  എൻറെ  പേരറിഞ്ഞു...?"  ശ്രുതി  ആശ്ചര്യപ്പെട്ടു.

"ഡെന്നിസ്  പറഞ്ഞിരുന്നു. ഇന്ന്  നീയും  ഉണ്ടാവുമെന്ന്....." അവര്‍  ചിരിച്ചു കൊണ്ട് പറഞ്ഞു.

വയലേലകൾക്കിടയിലെ ചെമ്മൺ പാതയിലൂടെ ആടിയുലഞ്ഞ്  ജീപ്പ്  പൊയ്ക്കൊണ്ടിരുന്നു. അടിച്ചു കയറിയ  പൊടിയിൽ നിന്നും  രക്ഷപ്പെടാൻ  അവര്‍  ഒന്നടങ്കം  മൂക്കു പൊത്തി.
സാമാന്യം വലിയ  ഒരു  പഴയ  വീട്ടിലേക്കാണവർ എത്തിയത്. വണ്ടിയില്‍  നിന്നും  പെട്ടികൾ  തലയില്‍  ഏറ്റി  ഡെന്നിസ്  മുന്നില്‍  നടന്നു.

" ഡെന്നിസ്  ഇന്ന് പ്രൊഫസറെ  ഓവര്‍ ടേക് ചെയ്തല്ലോ. ...."

സിറിഞ്ചുകൾ  ഒരു  റബ്ബര്‍  ബാൻഡിട്ട്  ഒരു  ചെറിയ  പെട്ടിയിലേക്ക് അടുക്കി  വച്ച്  കൊണ്ട്  സിസ്റ്റര്‍  പറഞ്ഞു.

" ഹഹഹഹഹഹഹഹ  അതിന്നു  ഞാന്‍  പ്രതീക്ഷിച്ചതാണ്. അവനിന്ന്  കാണാന്‍  കൂടെ  ആളുണ്ടല്ലോ....."

പ്രൊഫസര്‍  എന്നു  വിളിക്കപ്പെട്ടയാൾ  ചിരിച്ചു.

" പ്രൊഫസർ. ....? "

  ശ്രുതി  അത്ഭുതത്തോടെ  സിസ്റ്ററുടെ മുഖത്തേക്കു നോക്കി.

പിന്നീട്  അവൾ അവരുമായി  സംസാരിച്ചു  കൊണ്ടേയിരുന്നു. അയാൾ  മാത്രമല്ല.  സന്നദ്ധ  സേവകരായ ഒരുപാട്  പേര്‍.  പേരും  പ്രശസ്തിയും ആഗ്രഹിക്കാത്തവർ. അതില്‍  ഉയര്‍ന്ന ജോലിക്കാരും സാധാരണക്കാരുമുണ്ട്. അവശരെയും  നിരാലംബ രോഗികളെയും  തേടി  അവര്‍  അവരുടെ  വീട്ടില്‍  എത്തുന്നു. തുടച്ചും കുളിപ്പിച്ചും വൃത്തിയാക്കുന്നു. ഭക്ഷണം  കഴിക്കാന്‍  പ്രേരിപ്പിക്കുന്നു.  ആവശ്യമായ  മരുന്നുകൾ നല്കുന്നു . അതൊരു  മാലാഖമാരുടെ സംഘമായി ശ്രുതിക്ക്  തോന്നി.
ആ വീട്ടിലെ  കിടപ്പിലായ  വൃദ്ധയെ  അവര്‍  പരിപാലിക്കുന്നത് അവൾ അത്ഭുതത്തോടെ നോക്കി നിന്നു.

" സാർ  നിങ്ങള്‍  എന്തിനാണ്. ....? "

സോപ്പുപയോഗിച്ചു കൈ  കഴുകുന്ന  പ്രഫസറുടെ  പിന്നില്‍ നിന്നു കൊണ്ട്  ശ്രുതി  ചോദിച്ചു.

" എന്തിനാണ്  ഇത്തരം  ജോലിയൊക്കെ ചെയ്യുന്നതെന്നല്ലേ...ശ്രുതീ.....? "

അവൾ  അതെയെന്നു തലയാട്ടി.

" ഞാന്‍  എനിക്ക്  വേണ്ടി  മാത്രമല്ല  ഈ ഭൂമിയില്‍  ജീവിച്ചതെന്നു സ്വയം  ബോധ്യപ്പെടുത്താൻ...."

തിരിച്ചു  വരുമ്പോള്‍  ശ്രുതി  അവരുടെ  കളിചിരിയിലൊന്നും പങ്കു ചേർന്നില്ല.

അവൾ ആലോചിക്കുകയായിരുന്നു. ശരിയാണ്  തനിക്ക്  വേണ്ടി  മാത്രം  ജീവിച്ചു  മരിച്ചു  പോയവരെ ആരും  ഓർക്കാറില്ല. അവർക്ക്  നൻമകളില്ല.
മറ്റുള്ളവർക്ക്  വേണ്ടി  കൂടി  ജീവിക്കുമ്പോൾ, പോരാടുമ്പോൾ ജീവിതത്തിന് അർഥമുണ്ടാവുന്നു. അവരെ  സമൂഹം  ഓർക്കാൻ  ഇഷ്ടപ്പെടുന്നു.  അവൾ ആ മനുഷ്യരെ നോക്കിയിരുന്നു . ജീപ്പ്  ആടിയുലഞ്ഞ്  മറ്റൊരു  വീട്  ലക്ഷ്യമാക്കി  ഓടുകയായിരുന്നു.

Wednesday, February 3, 2016

ഇറച്ചി പൊതി

ഇറച്ചി  പൊതി
####$#####$$$

"  നേരമില്ലാത്ത നേരത്ത്  തന്നെ  വേണം  വിരുന്നുകാരു വരാന്‍ "

."ഇറച്ചി  പീടികയിലാണെങ്കിൽ മുടിഞ്ഞ  തിരക്കും .ബീഫ്  നിരോധിക്കണം ബീഫ്  നിരോധിക്കണം എന്നു  പറഞ്ഞു  നടക്കുന്നവനാണ് വലിയ  അർജൻറ്.ഞങ്ങള്‍ക്കിതങ്ങട്  ശീലമായിപ്പോയി. രണ്ടു  കഷണം  ബീഫുണ്ടെങ്കിൽ പിന്നെ  ഒരു  കൂട്ടാനും  വേണ്ട.  നിങ്ങൾക്കു  വല്ല  പച്ചക്കറിയോ
പടവലങ്ങയോ, അല്ലെങ്കിൽ  ചിക്കനോ വാങ്ങി തിന്നാല്‍  പോരെ.

"ഒന്ന്  വെട്ടിത്തരാൻ പറഞ്ഞതിനവൻ അര മണിക്കൂര്‍  സുയിപ്പാക്കി.വെറുതെയൊന്നുമല്ലല്ലോ
പൈസയങ്ങട് തന്ന്ട്ടല്ലേ."
മുസ്ല്യാർ  പിറു പിറുത്തു കൊണ്ട്  ബൈക്ക്  സ്റ്റാർട്ടാക്കി.

റെയില്‍വേ  ക്രോസിൽ  ഗേറ്റടക്കുന്നതിൻറെ ബെല്ലടിക്കുന്നു. മുസ്ല്യാർ  സ്പീഡ്  കൂട്ടി.

."പണ്ടാരമടങ്ങാൻ ഗേറ്റടച്ചു". മുസ്ല്യാർ  ഗേറ്റിനടുത്ത്  എത്തിയതും  കൃത്യമായി  ഗേറ്റ്  താഴ്ന്നു.

"ഇനിയിപ്പോ  തുറക്കുമ്പോ ഫസ്റ്റ്  പോവാം. "

"ഈ  തുണിയഴിയാൻ കണ്ട  നേരം". മുസ്ല്യാർ  ബൈക്ക്  സ്റ്റാൻഡിൽ  നിർത്തി.

"ഈ  ഇറച്ചി  എവിടെ  വക്കും"എടങ്ങേറായല്ലോ പടച്ചോനെ.
അയാള്‍  തുണി  മുറുക്കിയുടുത്തു.

ട്രെയിന്‍  കടന്നു  പോയി. മുസ്ല്യാർ  ബൈക്ക്  സ്റ്റാർട്ടാക്കി. ഗേറ്റ്  മുകളിലേക്കുയർന്നു.

എന്റെ  ഇറച്ചി  പൊതി  എവിടെ  ?
മുസ്ല്യാർ  വിയർത്തു.

"മോല്യാരെ പോട്ടെ  "
ബാക്കിലുള്ള വണ്ടിക്കാർ  തിരക്ക് കൂട്ടി.

"ഇങ്ങള്  പൊയ്ക്കോളീ ഞാന്‍  അടുത്ത  വണ്ടി  പോയിട്ടേ വരുന്നുള്ളൂ"

പിറകില്‍  വന്നവരെല്ലാം കടന്നു  പോയി. മുസ്ല്യാർ  ഗേറ്റിനടുത്ത്  തന്നെ  നിന്നു.
അയാള്‍  എന്തൊക്കെയോ പറയുന്നുണ്ട്.

ഹോം ഗാര്‍ഡിന് എന്തോ  പന്തികേട് തോന്നി.
അയാള്‍  മുസ്ല്യാരുടെ അടുത്ത്  വന്നു  ചോദിച്ചു.

"ഗേറ്റ് തുറന്നിട്ടും നിങ്ങളെന്താ പോകാത്തത് "

"ബൈക്ക്  കേടായോ ? "

ഇല്ലസാര്‍

പിന്നെ  ?

ഇനി  അടുത്ത  വണ്ടി  എപ്പഴാ  സാറെ ? മുസ്ല്യാർ  തിരിച്ചു  ചോദിച്ചു.

"ഒരു  മണിക്കൂര്‍  കഴിയണം. എന്താ  നിങ്ങള്‍  ട്രെയിന്‍  കണ്ടിട്ടില്ലേ ? "

"ഹേയ്  ട്രെയിന്‍ കാണാനൊന്നുമല്ല. ഞാനീ  നാട്ടുകാരൻ തന്നെയാണ്."ഇറച്ചി  എടുത്തിട്ടു പോകാമെന്നു  കരുതി"

"ട്രെയിനിലാണോ  ഇറച്ചി  വരുന്നത്  ?"
ഹോം ഗാര്‍ഡിനു സംശയം.

"അല്ലല്ല. ഇറച്ചി  ഞാന്‍  വാങ്ങിയിട്ടുണ്ട്.
ദാ  അവിടെ  "മുസ്ല്യാർ  മുകളിലേക്കു  വിരൽ  ചൂണ്ടി.

ഉയര്‍ന്ന  ഗേറ്റിനൻറെ അറ്റത്ത്  അയാളുടെ  ഇറച്ചി പൊതി  ആടിക്കളിക്കുന്നുണ്ടായിരുന്നു.തുണിയെടുക്കാൻ വേണ്ടി  താഴ്ത്തിയിട്ട  ഗേറ്റില്‍  തൂക്കിയതായിരുന്നു. ഗേറ്റ്  ഉയര്‍ന്നപ്പോൾ പൊതി  മുകളിലേക്കു  പോയി.

ഓർമ്മ

കൗമാര കാലത്തെ  വിരുന്ന് യാത്രകള്‍
=========================

സ്കൂള്‍  അവധിക്കാലത്ത്  ബന്ധു വീടുകളിലേക്കു  നടത്തുന്ന വിരുന്ന് യാത്രകള്‍  ചിലപ്പോള്‍  നിങ്ങളും  മറന്നു കാണില്ല. സ്കൂള്‍  പൂട്ടുന്നതു തന്നെ  വിരുന്ന്  പോവാനാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. അയൽപക്കത്തെ  ജാനകിയമ്മയെ  കല്യാണം  കഴിച്ചു  വിട്ടിരുന്നത് ഞാന്‍  സ്കൂള്‍  അവധിക്കു  വിരുന്ന് പോവുന്ന ബന്ധുക്കളുടെ നാട്ടിലേക്കായിരുന്നു. അവര്‍           അവരുടെ  വീട്ടില്‍ വരുന്നത് ഞാന്‍ കാത്തിരിക്കും. അതവർക്കും  അറിയാമായിരുന്നെന്നു തോന്നുന്നു. സ്കൂള്‍ പൂട്ടി കൃത്യം  രണ്ടാം ദിവസം  അവര്‍  അവരുടെ  അമ്മയേയും  അഛനേയും കാണാന്‍  അവരുടെ വീട്ടില്‍ വരും.കൂട്ടത്തിൽ  കൂട്ടുകാരിയായ ഉമ്മയെക്കാണാൻ  എൻറെ വീട്ടിലും. ബന്ധുക്കളുടെ വിശേഷങ്ങൾ എല്ലാം ഉമ്മ ചോദിച്ചറിയും. ഉച്ച തിരിഞ്ഞാണ്  അവര്‍ വീട്ടിലേക്കു മടങ്ങുക.

"നീ  വിരുന്ന് പോരുന്നില്ലേ .....? "

എന്നോട് ചോദിക്കും.

ഞാന്‍  പ്രതീക്ഷയോടെ ഉമ്മയെ നോക്കും.

"സ്കൂള്‍ തുറക്കുന്നതിൻറെ  തലേന്ന്  ഇങ്ങോട്ട്  വന്നോളണം....."

ഉമ്മയുടെ   കണ്ടീഷൻ   അതു മാത്രമേ ഉണ്ടാകൂ.പഴയ ഒരു ജോഡി  ട്രൗസറും ഷർട്ടും ഞാന്‍  പൊതിഞ്ഞെടുത്ത്  ഒരു  പ്ലാസ്റ്റിക് കവറിലാക്കും.
  ബസ്സിറങ്ങി   കുറച്ചു  നടന്നു പോവാനുണ്ട്   ജാനകിയമ്മയുടെ വീട്ടിലേക്ക് . ബസ്സിറങ്ങിയാൽ   അടുത്ത ഹോട്ടലിൽ നിന്നും  അവരെനിക്ക്  വെള്ള ചായയും  മുട്ടപ്പവും -ചിലപ്പോള്‍ മടക്ക്- വാങ്ങിത്തരും. പിന്നെ ഞങ്ങള്‍  ആ ചെമ്മൺ പാതയിലൂടെ  പതുക്കെ നടക്കും. ഞാന്‍  ചിലപ്പോള്‍  കുറെ  മുന്നോട്ടോടി  അവര്‍  നടന്നെത്തുന്നതു വരെ കാത്തിരിക്കും. അവര്‍  വഴിയി യിലുള്ള  ചില  വീടുകളില്‍ കയറി കുശലം പറയും.എന്നെ വീട്ടുകാർ ക്കു  പരിചയപ്പെടുത്തി ക്കൊടുക്കും. അവരുടെ  വീട്ടില്‍  നിന്നും  ഉപ്പിട്ട  ഇളം ചൂടുള്ള  ചുവന്ന  നിറത്തില്‍ ഉള്ള കഞ്ഞി വെള്ളം  വാങ്ങി ക്കുടിക്കും. കുറച്ചു  മുരിങ്ങയില   പൊട്ടിച്ചു കയ്യില്‍  പിടിക്കും.  അവരുടെ കയ്യിലെ ചാക്കിൽ നിന്നും ഉമ്മ  കൊടുത്ത  പഴുത്ത  വരിക്കച്ചക്ക മുറിച്ചു  പാതി  അവര്‍ക്കും  കൊടുക്കും. പിന്നെയും  ഞങ്ങള്‍  മുന്നോട്ടു നടക്കും.  അതിനിടെ  ഓടി  വീണു  മുറിഞ്ഞ  എൻറെ മുട്ടിൻ കാലിൽ   അവര്‍  കമ്യൂണിസ്റ്റ്                   പച്ചയുടെ  കൂമ്പ് പിഴിഞ്ഞ്  ഇറ്റിച്ചു  തരും.  വഴിയിലെ  തെച്ചിപ്പഴവും, മുള്ളൻ പഴവും  എല്ലാം  പറിച്ചു  തിന്ന്  ഞാന്‍  അവരുടെ  വീട്ടു  പടിക്കല്‍  കാത്തു നിൽക്കും. വേലിയില്‍  നിറയെ  മഞ്ഞ  കോളാമ്പിപ്പൂക്കള്‍     വിരിഞ്ഞു നിൽക്കുന്നുണ്ടാവും . നായ്ക്കൾ  മുറ്റത്ത്  കയറാതിരിക്കാൻ   മുള കൊ ണ്ട് തീർത്ത  പടി  ചാടിക്കടന്ന് വേണം  മുറ്റത്തെത്താൻ. ജാനകിയമ്മ  എന്നെ ഉയർത്തി  അപ്പുറത്തു വെക്കും. മുറ്റം ചാണകവും  കരിയും  കൊണ്ട്  മെഴുകി      ഭംഗിയാക്കിയിട്ടുണ്ടാവും. ചുവന്ന  മണ്ണു കൊണ്ട്  മുറ്റത്തിൻറെ  അതിരിലെ തിണ്ടിൽ  ബോർഡർ തിരിച്ചിട്ടുണ്ടാവും . പേരക്ക മരത്തിൽ  ചിരിച്ചു  നിൽക്കുന്ന  പഴുത്ത  അടക്കാ  പഴങ്ങള്‍  എന്നെ  നോക്കി  പുഞ്ചിരിക്കുന്നുണ്ടാവും. മരത്തിൽ കയറി  പേരക്ക പറിച്ചു  തിന്നു കൊണ്ടിരിക്കുമ്പോൾ  അവര്‍  ഒരു  സ്റ്റീല്‍  മൊന്തയിൽ  മോരും  വെള്ളവും  ഒരു  പടല  പൂവൻ പഴവുമായി  വരും. എന്നെ  മരത്തിൽ നിന്നും  താഴെയിറക്കി  അതെല്ലാം  കഴിപ്പിക്കും. മുളവേലി  കെട്ടിയ  കിണറ്റിൻ   കരയില്‍  കറിവേപ്പില മരത്തിൻറെ  ചുവട്ടില്‍  അവര്‍  വെണ്ണീറും കരിയുമായി  പാത്രങ്ങൾ  കഴുകി  വക്കുമ്പോൾ  ഞാന്‍  വീടിന്റെ  അടുക്കള  വശത്ത് ത ടുക്കു   കൊണ്ട്  മേഞ്ഞ   ചായ്പ്പിനു  മുകളിൽ  പടർത്തിയ   ഫാഷന്‍  ഫ്രൂട്ട്  വള്ളിയില്‍  നിന്നും  പഴുത്ത  കായകൾ  പറിക്കുകയായിരിക്കും . കിണറ്റിൻകരയില്‍ നിന്നും  വെള്ളം മുക്കുമ്പോൾ എണ്ണയിടാത്ത   കപ്പി  ഒരു  പ്രത്യേക ശബ്ദത്തോടെ കരയുന്നുണ്ടാവും .ജാനകിയമ്മ  പഴുത്ത  പാഷൻ ഫ്രൂട്ടിൻറെ  മുകളിൽ  വട്ടത്തിൽ  വെട്ടി  അകത്ത്  കുറച്ചു              പഞ്ചസാരയുമിട്ട്   ഒരു  സ്പൂണിട്ടു തരും. ഐസ്ക്രീം  പോലെ  കഴിക്കാം. പണിയെല്ലാമൊരുക്കി   പോവാമെന്നു  പറഞ്ഞ്  അവര്‍  പുറത്തിറങ്ങുമ്പോഴേക്കും ഞാന്‍  ഓടി  ബന്ധു വീട്ടില്‍  എത്തിയിട്ടുണ്ടാവും.

സ്ഥല പരിമിതി

സ്ഥല പരിമിതി
=============
                       
ഷുക്കൂറിൻറെ  ബാപ്പ  മരിക്കേണ്ടി വന്നു  അവനു ബാപ്പാന്റെ  വില  മനസിലാക്കാൻ.

"ജീവിച്ച കാലത്ത്‌  എൻറെ ബാപ്പാക്ക് ഒരു  സ്വസ്ഥതയും സമാധാനവും  നൽകാൻ  എനിക്കായില്ലല്ലോ"അവൻറെ മനസു  നീറിപ്പിടഞ്ഞു.

ആഹിറത്തിലെങ്കിലും(പരലോകം )ബാപ്പാക്ക്  എന്നെക്കൊണ്ടൊരു  ഉപകാരം  കിട്ടണം.അവൻ പള്ളി  ലക്ഷ്യമാക്കി  നടന്നു.

വെള്ളിയാഴ്ച ആയതുകൊണ്ട്  പള്ളിയില്‍  നല്ല  തിരക്കുണ്ട്.
അവന്‍  ഉസ്താദിന് ഒരഞ്ഞൂറ് രൂപ  നീട്ടി .

"ഇതെന്താണ് ? "

"പള്ളിക്കുള്ള സംഭാവന "

എന്താ  സംഗതി  ? ഉസ്താദ്.

"ജുമുഅക്ക്  എന്റെ  ബാപ്പാന്റെ  ഖബര്‍  വിശാലമാക്കിക്കൊടുക്കാൻ നിങ്ങളൊന്ന്
ദുആ(പ്രാർത്ഥിക്കുക) ചെയ്യണം."

അടുത്തിരുന്ന സെക്രട്ടറി  അവനു  റസിപ്റ്റ് എഴുതി  കൊടുത്തു.

ഖുതുബ(പ്രസംഗം ) കഴിഞ്ഞു. ഉസ്താദ്  പ്രാർത്ഥന തുടങ്ങി. കൂട്ടത്തിൽ  ഷുക്കൂറിൻറെ  ബാപ്പയുടെ പാപങ്ങൾ പൊറുക്കാനും സ്വർഗം നല്‍കാനും  പ്രാർത്ഥിച്ചു.
ഉസ്താദ്  ഖബറിൻറെ കാര്യം  ഒന്നും  പറഞ്ഞില്ലല്ലോ. അവന്‍
നമസ്കാരശേഷം ഉസ്താദിനോടു ചോദിച്ചു.

"നിങ്ങള്‍  എന്തേ പ്രാർത്ഥിക്കാതിരുന്നത്"?

"ഞാന്‍  പ്രാർത്ഥിച്ചല്ലോ" .ഉസ്താദ് .

"അതല്ല  ഖബര്‍  വിശാലമാക്കാൻ"

"അതിനു  ചെറിയൊരു  പ്രശ്നമുണ്ട്"
ഉസ്താദ്  അവനെ  അടുത്തേക്കു  വിളിച്ചു.

"ഷുക്കൂറിനറിയാമല്ലോ നിന്റെ  ബാപ്പാന്റെ  ഖബറിനെ തൊട്ടു  ചാരി യാണ് നമ്മുടെ  സെക്രട്ടറിയുടെ ഉമ്മാന്റെ  ഖബര്‍. മറുവശത്ത് നമ്മുടെ  ബീരാന്‍  ഹാജിയുടെ  ഖബര്‍. "

അതിന്  ?

"ഞാന്‍  പറയട്ടെ. , നിന്റെ  ബാപ്പാന്റെ  ഖബര്‍  വിശാലമാക്കിയാൽ അവരുടേത്  ഇടുങ്ങിയതാവില്ലേ എന്ന്  ബന്ധുക്കൾക്ക്
സംശയം. "

"പിന്നെ  എല്ലാവരും  ഇങ്ങനെ  ഖബര്‍  വിശാലമാക്കാൻ തുടങ്ങിയാൽ  പള്ളിക്കാട് തികയാതെ  വരും  എന്ന്  കമ്മിറ്റിക്കും അഭിപ്രായമുണ്ട്.

അതുകൊണ്ട്  തത്കാലം ആരുടെയും  ഖബര്‍  വിശാലമാക്കാൻ പ്രാർത്ഥിക്കേണ്ട  എന്നാണ് കമ്മിറ്റിയുടെ
തീരുമാനം. "

ഉസ്താദ്  പറഞ്ഞു  നിർത്തി.

എന്നെ തല്ലണ്ടമ്മാവാ ഞാന്‍  നന്നാവൂലാ... .....