Tuesday, September 11, 2018

ഡെന്നിസ് 6

💟💟💟💟💟 ഡെന്നിസ്6 💗💗💗💗💗💗

ശ്രുതി  ഡെന്നിസിൻറെ പിന്നില്‍  ആദിവാസികളുടെ  അളയിലേക്ക്  നടന്നു.വീടെന്നു  വിളിക്കാനാവാത്ത  പട്ട  കൊണ്ടും  മരക്കൊമ്പുകൾ കൊണ്ടും  മറച്ച  ചില  നിർമിതികൾ. ചില  വീടുകള്‍  പാറയുടെ  മുന്നില്‍ വച്ചു കെട്ടിയ  പന്തൽ മാത്രമാണ്. അവിടവിടെയായി  ചിലര്‍  മുറുക്കിച്ചുവപ്പിച്ച് അവരെയും  നോക്കി  ഇരിക്കുന്നുണ്ടായിരുന്നു. ഡെന്നിസ്  അവരെ  നോക്കി  എന്തൊക്കെയോ   വിളിച്ചു പറഞ്ഞു.  അവര്‍  ചുവന്ന  പല്ലുകള്‍ കാട്ടി  അവരുടെ  ഭാഷയില്‍   പറഞ്ഞു  ചിരിച്ചു.  മൂപ്പനെന്നു തോന്നിയ  ആൾ  മരക്കൊമ്പുകൾ കൂട്ടിക്കെട്ടി നിർമിച്ച  ഒരു  കട്ടിലില്‍ ഇരുന്നു ഡെന്നിസിനെ നോക്കി    വിളിച്ചു പറഞ്ഞത്  ശ്രുതിക്ക്  ഒരക്ഷരം  മനസ്സിലായില്ല.  ഡെന്നിസ്  സാധനങ്ങള്‍  അവിടെ  ഇറക്കി വക്കാൻ  ആവശ്യപ്പെട്ടു.
അവര്‍  മൂപ്പൻറെ മുന്നില്‍  ഇരുന്നു.  രണ്ടു  മുള ഗ്ലാസിൽ എന്തോ  വെള്ളം  അവര്‍ക്ക്  നേരെ  നീട്ടി.  നല്ല  ദാഹമുണ്ടായിരുന്നെങ്കിലും  ശ്രുതി  സംശയിച്ചു  നിന്നു. പിന്നെ  ഡെന്നിസ്  വാങ്ങി  കുടിക്കുന്നതു കണ്ടതോടെ  അവളും  വാങ്ങി.  നല്ല  കാട്ടു തേനിൻറെ രുചി. രണ്ടാമതു  വാങ്ങി  കുടിക്കാൻ  അവൾ  സംശയിച്ചു  നിന്നില്ല.  ഡെന്നിസ്  അവളെ  നോക്കി  ചിരിച്ചു.

  കുട്ടികള്‍  അവളുടെ  കൈ പിടിച്ചു  വലിച്ചു  കൊണ്ട്  എന്തൊക്കെയോ   പറഞ്ഞു അവളെ  നിർബന്ധിക്കുന്നുണ്ടായിരുന്നു.

" പുഴയില്‍  മീനുണ്ട്. അതു  പിടിക്കാൻ  വിളിക്കുകയാണ്. ...."

ഡെന്നിസ് പറഞ്ഞു.

അവര്‍  അവരുടെ  കൂടെ  പുഴക്കരയിലേക്കു നടന്നു.  പുഴയുടെ  മറുവശത്ത്  പുഴയുടെ  അരികിലെ മാളങ്ങളിൽ നിന്നും  വെറും  കയ്യോടെ  തന്നെ  അവര്‍  മീന്‍  പിടിക്കുന്നുണ്ടായിരുന്നു. വേറെ  ചിലര്‍  അറ്റം  കൂർപ്പിച്ച  കമ്പു കൊണ്ട്  ഒരു  പ്രത്യേക രീതിയില്‍  വെള്ളത്തിലേക്കു  കുത്തിയും  മീന്‍  പിടിക്കുന്നത്  അവര്‍  കണ്ടു.

   ആഘോഷമായി  അവരും  ആദിവാസികളുടെ ഭക്ഷണത്തിൽ പങ്കു ചേര്‍ന്നു.  ആദ്യം  അൽപം  അറച്ചുനിന്നെങ്കിലും ആ കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹത്തിന് മുന്നില്‍  ശ്രുതിയും കീഴടങ്ങി.
   ഭക്ഷണശേഷം  മൂപ്പൻ രഹസ്യമായി  എന്തൊക്കെയോ ഡെന്നിസുമായി  പതിഞ്ഞ  ശബ്ദത്തിൽ  സംസാരിക്കാൻ തുടങ്ങി. വലിഞ്ഞു മുറുകിയ ഡെന്നിസിൻറെ മുഖഭാവം  അതിന്റെ  ഗൗരവം ദ്യോതിപ്പിക്കുന്നുണ്ടായിരുന്നു. അവര്‍  വീടിനു  പുറത്തിറങ്ങി.  അവിടെയുണ്ടായിരുന്ന ആണുങ്ങളെയെല്ലാം വിളിച്ചു  കൂട്ടി.

പിന്നെ  ഒന്നിച്ച്   പുഴക്കരയിലേക്കു നടന്നു.

" നമ്മള്‍  എവിടേക്കാണ്  പോവുന്നത്. ....? "

ശ്രുതി  അങ്കലാപ്പോടെ ചോദിച്ചു.

" നീ  കഞ്ചാവ്  കണ്ടിട്ടുണ്ടോ. .....? "

ഡെന്നിസ്  ചോദിച്ചു.

" ഇല്ല. ...."

"  വാ....പുഴയുടെ  അക്കരെ  ഒരു  കഞ്ചാവ്  തോട്ടമുണ്ട്. അവിടേക്കാണ് നമ്മള്‍  പോവുന്നത്......"
അവന്‍  പറഞ്ഞു.

ആണുങ്ങള്‍  എല്ലാം  പുഴ  നീന്തിക്കടന്നു. ശ്രുതിയെ  തോളിലേറ്റി  രണ്ടു പേര്‍  പുഴക്കു കുറുകെ  നടന്നു.  തഴച്ചു വളര്‍ന്നു  നിൽക്കുന്ന  ചെടികളും പുല്ലും  വകഞ്ഞു മാറ്റി  അവര്‍  വീണ്ടും  മുന്നോട്ടു  നടക്കാന്‍ തുടങ്ങി.   മൈതാനം പോലെ  തോന്നിയ  ഒരു  സ്ഥലത്തെത്തിയതും അവരെ  ബലിഷ്ഠകായനായ മറ്റൊരു  ആദിവാസി  വഴി  തടഞ്ഞു.

  ഡെന്നിസ്  അയാളുമായി  വാക്കു തർക്കമുണ്ടായി.

പിന്നീട്  അതൊരു  ദ്വദ്ധ യുദ്ധമായി മാറി. 

ആദിവാസികൾ അവർക്ക് ചുറ്റും  ഒരു  വലയം  തീര്‍ത്തു.  എണ്ണ ചേർത്ത ഒരുതരം   കരി  ശരീരമാകെ തേച്ചു  പിടിപ്പിച്ചതുകാരണം  ഡെന്നിസിനു അയാളെ  പിടിക്കാൻ  കഴിയുന്നുണ്ടായിരുന്നില്ല.

അയാളുടെ  ശക്തമായ  താഡനമേറ്റ് അവന്‍  മറിഞ്ഞു വീണു.

  ഇരു കൈയിലും  മണ്ണു  വാരിയെടുത്ത് അവന്‍  നിവർന്നു നിന്നു. അവന്‍റെ താടിയിലൂടെ രക്തം  ഒലിച്ചിറങ്ങി.

വീണ്ടും  ചീറിയടുത്ത എതിരാളി അടുത്തെത്തിയതും ഒരു  അഭ്യാസിയെപ്പോലെ അവന്‍  മാറിക്കളഞ്ഞു. നില  തെറ്റിയ  എതിരാളിയുടെ ശരീരത്തിലേക്ക് ഒരു  വൃക്ഷത്തിൻറെ ശിഖരമെന്നോണം അവന്‍  അമർന്നു. ആ ആക്രമണത്തിൽ അയാള്‍  എഴുന്നേൽക്കും മുന്നേ ഒന്നിനു പിറകെ ഒന്നായി  ഇടിച്ചു കൊണ്ട്  ഡെന്നിസ്  അയാളെ വീഴ്ത്തി  കളഞ്ഞു.  അവര്‍  ആർപ്പു വിളികളോടെ അയാളെ  കടന്നു  മുന്നോട്ടു  കുതിച്ചു.  അൽപമകലെ തഴച്ചു വളര്‍ന്നു  നിൽക്കുന്ന  കഞ്ചാവ്  തോട്ടത്തിലേക്കു  പാഞ്ഞു  കേറി.  കുറഞ്ഞ  സമയം കൊണ്ട് തന്നെ  അവരാ  ചെടികള്‍ എല്ലാം  പിഴുതെടുത്തു. ഒന്നിച്ച്  ചേര്‍ത്ത്  തീ കൊളുത്തി. 

പെട്ടെന്ന്  ഒരു  നിലവിളിയോടെ  ഡെന്നിസിന് അരികില്‍  നിന്നിരുന്ന  ഒരു  ആദിവാസി  മറിഞ്ഞു  വീണു.  അയാളുടെ  തോളില്‍  കൂർത്ത  ഒരു മുളങ്കൊമ്പ് തറച്ചു  നിന്നിരുന്നു. ഡെന്നിസിനെ ലക്ഷ്യമാക്കി  എറിഞ്ഞ  ഒരു  കുന്തമായിരുന്നു അത്.  ആദിവാസി  വീണതും  നേരത്തെ  പ്രശ്നമുണ്ടാക്കിയവൻ അവിടെ  നിന്നും  ഓടി.  പക്ഷേ  പിറകെ  ആദിവാസികൾ ഒന്നായി  കുതിച്ചു.

മറിഞ്ഞു വീണ  ആളുടെ തോളില്‍  നിന്നും  തറച്ചുകയറിയ വടി  അവര്‍  വലിച്ചെടുത്തു. മുറിവായിൽ നിന്നും  രക്തം കുതിച്ചു  ചാടി.  ഏതെല്ലാമോ പച്ചിലകളും വേരും കല്ലില്‍  ഞെരിച്ച്  അവര്‍ മുറിവിൽ പൊത്തിപ്പിടിച്ചു.  ഒലിച്ചിറങ്ങുന്ന  രക്തം  കൊണ്ട്  തുളച്ചു കയറിയ കുന്തം  നനച്ചെടുത്തു. പിന്നീട്  അതൊരു  തെളിവെന്നോണം ഇലകളില്‍  പൊതിഞ്ഞെടുത്തു. രണ്ടു  വടികളിൽ കയർ കെട്ടി  പരിക്കേറ്റ  ആളെ  അതില്‍  കിടത്തി.  രണ്ടു പേര്‍  തോളിലേറ്റി.  വളരെ  മൂകമായി  അവര്‍  കോളനിയിലേക്കു തിരിച്ചു  നടന്നു. വഴിയിലുടനീളം അയാളുടെ  തോളിലെ  മുറിവിൽ നിന്നും  രക്തം  ഇറ്റിറ്റു  വീഴുന്നുണ്ടായിരുന്നു.

കോളനിയില്‍  സ്ത്രീകളും  കുട്ടികളുമെല്ലാം  അളക്കകത്തു കയറി  വാതിലടച്ചിരിക്കുന്നു.ഭയാനകമായ ഒരു നിശ്ശബ്ദത  അവിടെ  തളം കെട്ടി നിന്നു.

അക്രമിയായ ആളെ ഒരു  മരത്തിൽ  ബന്ധിച്ചിരിക്കുന്നു.

ആ ജനങ്ങള്‍ക്ക്  ശ്രുതിയും  ഡെന്നിസും അപരിചിതരായ  പോലെ  തോന്നി.

വടിയും  മറ്റായുധങ്ങളുമായി ഊരിലെ  പുരുഷന്‍മാർ മൂപ്പൻറെ മുന്നില്‍  കൂടി  നിന്നു.  അയാള്‍  എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
ഡെന്നിസ്  വണ്ടി  സ്റ്റാർട്ട് ചെയ്തു  ശ്രുതിയോട്  പിന്നില്‍  കയറാന്‍  പറഞ്ഞു.  അവര്‍  അവിടെ  നിന്നും  തിരിച്ചു  പോരുമ്പോൾ പിന്നില്‍ നിന്നും  ഒരാത്തനാദം മുഴങ്ങി.

"എന്താണത്.......?

ശ്രുതി  ചോദിച്ചു.

" ചതിയുടെ  ശിക്ഷ  മരണമാണ്. ......."

അവന്‍  പതുക്കെ  മന്ത്രിച്ചു.

പടിഞ്ഞാറ്  സൂര്യന്‍  അസ്തമിച്ചു  തുടങ്ങിയിരിക്കുന്നു.  ഡെന്നിസ്  വണ്ടിയുടെ വേഗം  വർദ്ധിപ്പിച്ചു .

പിന്നീട്  കുറച്ചു  നേരത്തേക്ക് അവര്‍  ഒന്നും സംസാരിച്ചില്ല. ശ്രുതി  ഗാഢമായ  എന്തോ  ചിന്തയില്‍  വീണത് പോലെ  തോന്നി.

" ചതിയുടെ ശിക്ഷ  മരണമാണ്  അല്ലെ  ഡെന്നിസ്. .?...."

ശ്രുതി  ചോദിച്ചു.

"അത്  ആദിവാസികൾക്ക്..... "

വണ്ടി  നാട്ടുവഴിയിലേക്കു തിരിച്ചു  കൊണ്ട്  അവൻ  പറഞ്ഞു.

" അല്ല. ..ചതിയുടെ  ശിക്ഷ മരണമാണ്. ...

"ചതിയുടെ ശിക്ഷ മരണം  തന്നെയാണ്. "

അവൾ  പിറു പിറുത്തു.

തുടരും

No comments:

Post a Comment